
വാഷിംഗ്ടൺ: ഇറാൻ വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കടിഞ്ഞാണിട്ട് യു.എസ് സെനറ്റ്. ഇറാനിലെ സൈനിക ഇടപെടൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സെനറ്റ് പാസാക്കി. ഇതോടെ സൈനിക ഇടപെടലുകൾക്ക് ട്രംപിന് ഇനി കോൺഗ്രസിന്റെ അനുമതി കൂടി നേടേണ്ടിവരും. ഇറാനുമായി ദീർഘകാല കരാറിനെക്കുറിച്ച് ചർച്ച നടത്താൻ വൈറ്റ് ഹൗസ് ശ്രമിക്കുന്നതിനിടെയാണിത്.
50 വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്. നേരത്തെ പ്രതിനിധി സഭയിലും ട്രംപിനെതിരെയുള്ള പ്രമേയം പാസായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ, പാർട്ടിയിലെ നാല് പേർ പ്രമേയത്തെ അനുകൂലിച്ചത് ശ്രദ്ധേയമായി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ട്രംപിന്റെ പാർട്ടിയിലെ നാല് പ്രമുഖർ പ്രമേയത്തെ അനുകൂലിച്ചത് ശ്രദ്ധേയമായി. ബിൽ കാസിഡി, ലിസ മുർക്കോവ്സ്കി, സൂസൻ കോളിൻസ്, റാൻഡ് പോൾ എന്നിവരാണ് പ്രമേയത്തിന് അനുകൂലിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
സെനറ്റിന്റെ വോട്ടെടുപ്പ് അർത്ഥശൂന്യമാണെന്നും ശത്രുവിനെ സഹായിക്കുന്നതാണെന്നും ട്രംപ് പ്രതികരിച്ചു. അതേസമയം കോൺഗ്രസിന്റെ ഇരുസഭകളിലും പാസായ ആദ്യത്തെ ‘വാർ പവേഴ്സ് റെസലൂഷൻ’ ആണെങ്കിലും ഇതിന് നിയമപരമായ പ്രാബല്യം ലഭിക്കുമോ എന്നത് സംശയമാണ്. ട്രംപ് പ്രമേയത്തെ വീറ്റോ ചെയ്യും. നിയമനിർമ്മാണം ഭരണഘടനാ വിരുദ്ധമാണെന്നും പാലിക്കാൻ ബാദ്ധ്യസ്ഥരല്ലെന്നുമാണ് വൈറ്റ് ഹൗസ് പറയുന്നു. എന്നാലും രാഷ്ട്രീയപരമായി ട്രംപിനിത് വലിയ തിരിച്ചടിയായിട്ടാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. നിലവിൽ ഇറാനെതിരായ യുദ്ധം അമേരിക്കൻ ജനതയിൽ വലിയ അതൃപ്തിയുണ്ട്.
ഹോർമുസിൽ
ടോൾ വരില്ല
ഹോർമുസ് കടലിടുക്കിലൂടെ കടക്കുന്ന കപ്പലുകൾക്ക് ഇറാൻ ടോൾ ഈടാക്കില്ലെന്ന് ട്രംപ്. കൂടാതെ ഇറാനുമായുള്ള ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്നും വ്യക്തമാക്കി. അതേസമയം, ആണവ പരിശോധനക്കായി അന്താരാഷ്ട്ര ആണവ ഊർജ്ജ ഏജൻസി ഇൻസ്പെക്ടർമാർക്ക് അനുമതി നൽകിയെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. കൂടാതെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ 'അമേരിക്കയുടെ പരാജയ പ്രഖ്യാപന'മാണെന്ന് ഇറാൻ പറഞ്ഞു.
ഇന്ത്യക്കാർക്ക്
മുന്നറിയിപ്പ്
ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. നിലവിലെ സ്ഥിതി അത്ര സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണിത്.
ഒമാന്റെ പുതിയ നീക്കം
ഹുർമുസ് കടലിടുക്കിൽ പുതിയ നീക്കവുമായി ഒമാൻ. കപ്പലുകളുടെ സുരക്ഷിത യാത്രക്കായി ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനുമായി (ഐ.എം.ഒ) സഹകരിച്ച് ഒരു താത്കാലിക സമുദ്ര ഇടനാഴി ഒരുക്കാൻ ഒമാൻ നടപടികൾ ആരംഭിച്ചു. അന്താരാഷ്ട്ര നിയമങ്ങളും യു.എൻ കടൽ നിയമ ഉടമ്പടിയും പാലിച്ചുകൊണ്ട്, ലോകത്തെ ഏറ്റവും സങ്കീർണ്ണമായ കപ്പൽപാതയിലൂടെയുള്ള ഊർജ്ജ-വ്യാപാര ചരക്കുനീക്കം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഒമാന്റെ നടപടി. അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെയുണ്ടായ ചർച്ചകളുടെയും ധാരണകളുടെയും അടിസ്ഥാനത്തിലാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |