
ന്യൂഡൽഹി: 22 ഇന്ത്യൻ നാവികരെ സൊമാലിയൻ കടൽക്കൊള്ളക്കാർ ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. യെമൻ, സൊമാലിയ തീരങ്ങളിൽ നിന്ന് കൊള്ളക്കാർ റാഞ്ചിയ രണ്ട് വ്യത്യസ്ത വിദേശ കപ്പലുകളിലെ ജീവനക്കാരാണിവർ. എല്ലാവരും സുരക്ഷിതരാണ്. ബന്ധപ്പെട്ട അധികാരികളുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്. തുർക്കിഷ് ചരക്കുക്കപ്പലായ എം.വി ലുതൂഫ്, എറിത്രിയ പതാക വഹിക്കുന്ന എണ്ണടാങ്കർ എം.ടി സിബു എന്നിവയാണ് കൊള്ളക്കാരുടെ പിടിയിലുള്ളത്. ലുതൂഫിനെ തിങ്കളാഴ്ച സൊമാലിയൻ തീരത്ത് നിന്നും സിബുവിനെ വ്യാഴാഴ്ച യെമന് സമീപം ഏഥൻ ഉൾക്കടലിൽ നിന്നുമാണ് തട്ടിയെടുത്തത്. ലുതൂഫിൽ ആറ് ഇന്ത്യക്കാർ അടക്കം 10 ജീവനക്കാരും സിബുവിൽ പതിനാറ് ഇന്ത്യക്കാരടക്കം 20 ജീവനക്കാരുമുണ്ട്. ചെറു ബോട്ടുകളിലെത്തിയ ആയുധധാരികളായ കൊള്ളക്കാർ കപ്പലുകളിൽ കടന്നുകയറി നിയന്ത്രണം പിടിച്ചെടുക്കുകയായിരുന്നു. ഇതുവരെ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ല. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയുടേത് അടക്കം നാവിക സേനകളും അന്താരാഷ്ട്ര സമുദ്ര സുരക്ഷാ ഏജൻസികളും സാഹചര്യം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |