SignIn
Kerala Kaumudi Online
Sunday, 20 September 2026 1.52 AM IST

റഷ്യൻ എണ്ണ: 100% തീരുവയിലൂടെ വിലപേശാൻ ട്രംപ്

donald-trump

വാഷിംഗ്ടൺ: വൻതോതിൽ റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താൻ കൊണ്ടുവന്ന നിയമം കാട്ടി ഇന്ത്യയെ വിരട്ടാൻ യു.എസ്. പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചെങ്കിലും പ്രാബല്യത്തിലാക്കാൻ ഒരുമാസം വേണ്ടിവരും. വ്യവസ്ഥകളും ഉപാധികളും നിശ്ചയിക്കാനുള്ള അധികാരം ട്രംപിനാണ്. ഏതൊക്കെ രാജ്യങ്ങൾക്ക്, എപ്രകാരം തീരുവ ചുമത്തുമെന്നും ട്രംപാണ് പ്രഖ്യാപിക്കുക.

12 മാസത്തിനിടെ റഷ്യൻ എണ്ണയും വാതകവും കൂടുതൽ ഇറക്കുമതി ചെയ്ത അഞ്ച് രാജ്യങ്ങൾക്ക് തീരുവ ചുമത്തും. ചൈനയും ഇന്ത്യയുമാണ് മുന്നിൽ. തീരുവ സ്വമേധയാ പ്രാബല്യത്തിൽ വരില്ല. നിയമത്തെ ട്രംപ് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനുള്ള ആയുധമാക്കും. ഇറാനിലെ ആയുധ, ഊർജ്ജ മേഖലയിൽ വൻ നിക്ഷേപം നടത്തുന്ന കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തും.

എണ്ണ വാങ്ങൽ

കുറയ്ക്കാൻ സമ്മർദ്ദം


1. ഇറക്കുമതി ചെയ്യുന്ന മൊത്തം പ്രകൃതി വാതകത്തിന്റെ 15 ശതമാനത്തിൽ താഴെ മാത്രം റഷ്യയിൽ നിന്ന് വാങ്ങുന്ന രാജ്യങ്ങൾക്ക് തീരുവയില്ല. റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന രാജ്യങ്ങൾക്കും ഇളവ് നൽകും

2. റഷ്യൻ എണ്ണ കുത്തനെ കുറയ്ക്കാൻ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തും. ചൈനയ്ക്ക് എതിരെയുള്ള തന്ത്രപരമായ പങ്കാളിയായി ഇന്ത്യയെ കാണുന്നതിനാൽ യു.എസ് വ്യാപാര യുദ്ധത്തിന് മുതിർന്നേക്കില്ല. റഷ്യയ്ക്ക് ബദലായുള്ള ഊർജ്ജ ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്തേക്കാം

3. റഷ്യയ്ക്കും ഇറാനും ചൈന നൽകുന്ന സാമ്പത്തിക, പ്രതിരോധ സഹായം വെട്ടിക്കുറയ്ക്കുക യു.എസ് ലക്ഷ്യം


നിലപാട് അറിയിക്കാൻ ജയശങ്കർ

 യു.എൻ സമ്മേളനത്തിന്റെ ഭാഗമായി അടുത്തയാഴ്ച യു.എസിലെത്തുന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ത്യൻ നിലപാട് വ്യക്തമാക്കും. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും
 23ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് യു.എസിലെത്തും. മേരിലാൻഡിലെ എയർബേസിൽ ഷീയെ നേരിട്ടെത്തി സ്വീകരിക്കാനാണ് ട്രംപിന്റെ തീരുമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360