
പിടികൂടിയത് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന്
പാറശാല: തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ രണ്ട് മോഷ്ടാക്കളെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. പാറശാല കുറുങ്കുട്ടി സ്വദേശി സതീഷ് കുമാർ(44),അമ്പൂരി തേക്കുപാറ കീഴ്കുത്തൂർ നിഷഭവനിൽ രതീഷ് (39)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 12.50നാണ് സംഭവം. മോഷ്ടാക്കൾ കോമ്പൗണ്ടിൽ കടന്നതോടെ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി ടിവി ക്യാമറകളിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിച്ചു. തുടർന്നാണ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ഓടിയെത്തിയത്. ക്ഷേത്രത്തിലെ ബലിക്കല്ലുകളിൽ നിന്ന് ഇളക്കിമാറ്റിയ പിത്തളയിലെ കവചങ്ങൾ,കള്ളന്മാർ കൊണ്ടുവന്ന വെട്ടുളി,ചുറ്റിക,കമ്പി തുടങ്ങിയവ മതിലിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി.
മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ ക്ഷേത്രത്തിലെത്തിയത്. ഭാരവാഹികൾ ചേർന്ന് ഒരാളെ ക്ഷേത്രത്തിന് പുറത്തുവച്ച് തന്നെ പിടികൂടിയെങ്കിലും രണ്ടാമൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ നാട്ടുകാർ പിന്തുടർന്ന് കുറുങ്കുട്ടി ശ്രീധർമ്മ ശാസ്താ ക്ഷേതത്തിന് സമീപത്തുവച്ചാണ് പിടികൂടിയത്. ഇവർ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കും. അടുത്തിടെ മൂന്നുതവണ ക്ഷേത്രത്തിൽ മോഷണശ്രമം ഉണ്ടായപ്പോഴും സി.സി ടിവി ക്യാമറ സന്ദേശം ലഭിച്ചതോടെ ഭാരവാഹികളെത്തി തടയുകയായിരുന്നു.
ഫോട്ടോ; അറസ്റ്റിലായ പ്രതികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |