
പയ്യന്നൂർ: കൊച്ചുമകളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നാടക നടൻ മറ്റൊരു പോക്‌സോ കേസിൽ അറസ്റ്റിലായ പശ്ചാത്തലത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി മരുമകൾ.
രാമന്തളിയിലെ വീട്ടിൽ ഡിസംബർ 22ന് തന്റെ രണ്ടു മക്കളും ഭർത്താവും ഭർതൃമാതാവും മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ പ്രതിക്ക് പങ്കുണ്ടെന്ന് യുവതി ആരോപിച്ചു.
ഏഴു മാസത്തിനുശേഷമാണ് യുവതി ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ആറു വയസ്സുള്ള തന്റെ മകളും രണ്ടു വയസ്സുള്ള മകനും ഉൾപ്പെടെയാണ് മരിച്ചത്.
മകളെ പീഡിപ്പിച്ച വിവരം പുറത്തുപറയാതിരിക്കാൻ തന്നെയും മകളെയും കൊല്ലുമെന്ന് ഭർതൃപിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. പയ്യന്നൂർ പൊലീസ് തന്റെ ഭാഗം കേട്ടില്ലെന്നു മാത്രമല്ല തനിക്കെതിരെ ആത്മഹത്യാപ്രേരണാ കേസ് ചുമത്തിയെന്നും യുവതി പറഞ്ഞു.ആത്മഹത്യാക്കുറിപ്പിൽ കാരണക്കാരിയായി തന്റെ പേര് ഉൾപ്പെടുത്തിയത് മുൻകൂട്ടി തയ്യാറാക്കിയ ചതിയാണ്. കൂട്ടമരണം നടക്കുന്നതിന് തലേദിവസം കുട്ടികൾക്ക് വിഷം നൽകുമെന്ന് ഭർത്താവ് വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. പിറ്റേന്ന് ഫോൺ എടുക്കാതെ വന്നതോടെ പിങ്ക് പൊലീസിനെ വിവരമറിയിച്ചെങ്കിലും വീട്ടിൽ ആളില്ലെന്ന് പറഞ്ഞ് പൊലീസ് മടങ്ങുകയായിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും മരണങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു. പയ്യന്നൂർ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്.
സത്യം പറഞ്ഞിട്ടും
ആരും വിശ്വസിച്ചില്ല
മകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് മുത്തച്ഛൻ നടത്തിയ പീഡനത്തെക്കുറിച്ച് അറിഞ്ഞത്. കൂടുതൽ പരിശോധിച്ചപ്പോൾ കുട്ടിയുടെ ശരീരത്തിൽ മുറിവും നീരും കണ്ടു. താനെല്ലാം അറിഞ്ഞുവെന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു ഭർതൃപിതാവിന്റെ ഭീഷണി.
ഭർത്താവിനോടും ബന്ധുക്കളോടും പറഞ്ഞെങ്കിലും നാടക നടൻ എന്ന പ്രതിച്ഛായ കാരണം വിശ്വസിച്ചില്ല. സ്‌കൂളിൽ അറിയിച്ചിട്ടും പിന്തുണ ലഭിച്ചില്ല. ഭർത്താവിനെയും തന്നെയും പരസ്പരം പിണക്കിമാറ്റാനായി ശ്രമം. തന്നെ മനോരോഗിയാക്കാനും ശ്രമിച്ചു. കുട്ടി പീഡനത്തിനിരയായെന്ന് ശാസ്ത്രീയമായി തെളിഞ്ഞിതോടെ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടു. അതിനുശേഷമാണ് 16 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റിലായത്. തന്നെ അവിശ്വസിച്ചവർക്ക് ഇപ്പോൾ കാര്യം ബോധ്യമായിക്കാണുമെന്നും യുവതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |