
കൊടകര : കാറിൽ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികൾക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തൃശൂർ മൂന്നാം നമ്പർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ ജില്ലാ ജഡ്ജ് ജി.പി. ജയകൃഷ്ണനാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. ആലുവ കീഴ്മാട് വടക്കേളാൻ വീട്ടിൽ ടോംജിത് (31), ആലുവ ചൂണ്ടി കുറ്റിയേടത്ത് വീട്ടിൽ വിൻസെന്റ് (35) എന്നിവരെയാണ് ശിക്ഷിച്ചത്.
2021 ഓഗസ്റ്റ് 21ന് രാവിലെ 10.40 ഓടെ എൻ.എച്ച് 544 റോഡിൽ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന് സമീപത്തുവെച്ചാണ് സംഭവം. കൊടകര ഭാഗത്തുനിന്ന് ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്ന കാർ തടഞ്ഞുനിറുത്തി പരിശോധിച്ച അന്നത്തെ ചാലക്കുടി ഡിവൈ.എസ്.പിയായിരുന്ന സി.ആർ. സന്തോഷിന്റെ കീഴിലുണ്ടായിരുന്ന സബ് ഡിവിഷൻ സ്‌ക്വാഡും കൊടകര പൊലീസും പ്രതികളിൽ നിന്ന് 141 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. കൊടകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്.ഐ ജെ. ജെയ്‌സനാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ വിജിലൻസിൽ പ്രവർത്തിക്കുന്ന അന്നത്തെ കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്റെ നേതൃത്വത്തിൽ എസ്.ഐ ജെ. ജെയ്‌സൻ, അഡീഷനൽ എസ്. ഐ റെജിമോൻ എൻ.എസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഗിരീഷ് മോഹൻ ഹാജരായി. സിവിൽ പൊലീസ് ഓഫീസർ ഗോകുൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |