
അഷ്കറിന്റെ അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസ്
പാലോട്: ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രണ്ടാനച്ഛൻ അഷ്കറിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ആദ്യ ഭാര്യ ആമിനയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണിത്.
വിവാഹം രജിസ്റ്റർ ചെയ്‌ത പാപ്പനംകോട് പള്ളിയിലും ആമിനയുടെ സ്വർണം വിറ്റ പാലോട്ടെ ജുവലറിയിലും അഷ്കറിനെ എത്തിച്ചു. ആമിനയോടൊപ്പം താമസിച്ചിരുന്ന പനവൂർ -ആറ്റിൻപുറത്തെ വാടക വീട്ടിൽ കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസിന്റെ നേതൃത്വത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. എലിവിഷം വായിൽ ഒഴിച്ചുകൊടുത്ത ശേഷം കിണറ്റിൽ തള്ളിയിട്ടെന്നതാണ് കേസ്. അഷ്കറിന്റെ ഉമ്മ രണ്ടാം പ്രതിയും സഹോദരി അഷ്റിഫ മൂന്നാം പ്രതിയുമാണ്. പാലോട് കരിമൺകോട് സ്വദേശിയായ ആമിനയെ വിവാഹം ചെയ്യുമ്പോൾ ലഭിച്ച അഞ്ചുപവനും 50,000 രൂപയും പ്രതി വിറ്റിരുന്നു. വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഇവരെ ക്രൂരമായി ഉപദ്രവിച്ചിരുന്നു.
ഉമ്മയുടെ പേരിലുള്ള 5 സെന്റ് വസ്തുവും വീടും എഴുതി വാങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആമിന സമ്മതിച്ചില്ല. തുടർന്ന് വായിൽ എലിവിഷം ബലമായി ഒഴിച്ചു കൊടുത്തെങ്കിലും ഒന്നും സംഭവിക്കാത്തതിനെ തുടർന്ന് കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ആമിന നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മൂന്നു ദിവസത്തേയ്‌ക്കാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. നാളെ വൈകിട്ട് അഞ്ചോടെ തിരികെ കോടതിയിലെത്തിക്കും. അഷ്കറിന്റെ മാതാവിനെയും സഹോദരിയേയും ഗാർഹിക പീഡനത്തിനാണ് പ്രതികളാക്കി കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |