
കോട്ടയം : ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ദമ്പതികളെ തട്ടിപ്പിനിരയാക്കിയ യുവാവ് പോക്സോ കേസിലും അറസ്റ്റിൽ. കളത്തിപ്പടി പാട്ടുകളത്തിൽ ആദിത്യൻ പി.കിഷോർ (21) നെയാണ് കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടിയത്. ചേർത്തല സ്വദേശികളായ ദമ്പതികൾ ട്രാവൽ ഏജൻസിയിൽ നൽകിയ പാസ്‌പോർട്ട് തിരിച്ചുകിട്ടിയിരുന്നില്ല. കോട്ടയം എ.എസ്.പിയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ പ്രതി പാസ്പോർട്ട് വാങ്ങിനൽകാമെന്ന് പറഞ്ഞ് പണം കൈപറ്റുകയായിരുന്നു.
പിന്നീട് സംശയം തോന്നിയ ദമ്പതികൾ കോട്ടയം ഡിവൈ.എസ്.പി ഓഫീസുമായി ബന്ധപ്പെട്ടതോടെ ഇങ്ങനെയൊരു ഉദ്യോഗസ്ഥൻ ഇല്ലെന്ന് മനസിലായത്. തുടർന്ന് പരാതി നൽകുകയായിരുന്നു. കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പീഡനക്കേസിലും പ്രതിയാണെന്ന് തെളിഞ്ഞത്.
ഏഴ് മാസം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഐ.പി.എസുകാരനെന്ന് വിശ്വസിപ്പിച്ച് പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. കബളിപ്പിച്ചതാണെന്ന് മനസിലായതോടെയാണ് മൂന്നുമാസം മുമ്പ് പരാതി നൽകിയത്. ആറുമാസം മുമ്പ് പുതുപ്പള്ളി കൈതേപ്പാലം ബാറിൽ തോക്ക് ചൂണ്ടിയ സംഭവത്തിലും, കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിൽ തട്ടിപ്പ് കേസിലും ഇയാൾ പ്രതിയാണ്.
കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് ജോസ്, എസ്.ഐ വി.എസ് ഗിരീഷ്‌കുമാർ, സീനിയർ സി.പി.ഒമാരായ ടി.കെ രൂപേഷ്, എം.എൻ അരുൺകുമാർ, സിവിൽ പൊലീസ് ഓഫീസർ കെ.എം മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |