
ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊന്ന് സ്വർണം കവർന്ന കേസിലെ പ്രതികളായ ആൺകുട്ടികളെ മുതിർന്നവരായി പരിഗണിച്ച് കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് നൽകിയ അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇന്ന് പരിഗണിക്കും. പ്രതികൾ പ്രായപൂർത്തിയാകാത്തതിനാൽ സാധാരണരീതിയിൽ കസ്റ്റഡിയിൽ ലഭിക്കാൻ സാദ്ധ്യത കുറവാണ്. ശാരീരിക മാനസികശേഷി, കുറ്റകൃത്യത്തിന്റെ അനന്തരഫലങ്ങൾ മനസിലാക്കാനുള്ള കഴിവ്, വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടാനുള്ള സാദ്ധ്യത എന്നിവ വിലയിരുത്തിയാകും തീരുമാനം.
ഇതിനായി കേസിൽ ഇതുവരെ ലഭിച്ച സുപ്രധാന വിവരങ്ങളും സി.സി.ടിവി ദൃശ്യങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവുകളും കുറ്റകൃത്യത്തിന്റെ വ്യാപ്തിയും ബോർഡിന് മുന്നിൽ അവതരിപ്പിക്കും. ഹരിപ്പാട്, പരവൂർ റെയിൽവേ സ്‌റ്റേഷനുകളിലെയും പ്രതികളെത്തിയ ഹരിപ്പാട്ടെ തട്ടുകട, കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് പരിസരത്തെ വിവിധ സ്ഥാപനങ്ങൾ, ഭക്ഷണം കഴിച്ച ഹോട്ടൽ, പ്രതികൾ സഞ്ചരിച്ച പ്രദേശങ്ങൾ എന്നിവിടങ്ങളിലെയും സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പരമാവധി സാക്ഷിമൊഴികളും പെലീസ് ഉറപ്പാക്കി. 15നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
കേസിൽ പ്രതികളായ കുട്ടികളെ ഹരിപ്പാടുനിന്ന് കരുവാറ്റയിലെ വീട്ടിലേക്ക് എത്തിച്ച ഓട്ടോ ഡ്രൈവർ, ഇവർ ഭക്ഷണം കഴിച്ച തട്ടുകടയിലെ ജീവനക്കാർ, പതിമൂന്നുകാരി കൊലപാതക വിവരങ്ങൾ പങ്കുവച്ച രണ്ട് സുഹൃത്തുക്കൾ എന്നിവരുടെ മൊഴികളും പൊലീസ് ബോർഡിന് കൈമാറും. കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കാനും തീരുമാനമുണ്ട്. കൊലപാതകവും കവർച്ചയും ആസൂത്രണംചെയ്ത പതിമൂന്നുകാരി നിലവിൽ കോഴിക്കോട് ഒബ്‌സർവേഷൻ ഹോമിൽ കഴിയുകയാണ്. പെൺകുട്ടിക്ക് കൗൺസലിംഗ് നൽകിയ ശേഷം മൊഴി രേഖപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |