
നെടുമങ്ങാട് : കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ രാത്രി റോഡിൽ തടഞ്ഞ് ആക്രമിക്കുന്നത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും തറയിലിട്ടു മർദ്ദിക്കുകയും ചെയ്ത രണ്ടംഗ ഗുണ്ടാസംഘം അറസ്റ്റിൽ. ചുള്ളിമാനൂർ ഷമിൻ മൻസിലിൽ എസ്.ഷമീർ (37), ആനാട് മെത്തോട് തെക്കുംകര വീട്ടിൽ ആർ.ഷംനാദ് (38) എന്നിവരെ നെടുമങ്ങാട് സി.ഐ പ്രസാദിന്റെയും എസ്.ഐ അംബരീഷിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. 26ന് രാത്രി പതിനൊന്നോടെ പനവൂർ-പുത്തൻപാലം റോഡിൽ മൂഴിയിലാണ് സംഭവം. പനവൂർ സ്വദേശി ഷാജഹാനെയും ഭാര്യ സബീനയെയുമാണ് അക്രമികൾ വഴിതടഞ്ഞ് ഉപദ്രവിച്ചത്. ദമ്പതികളുടെ പരാതിയിൽ മാനഹാനിക്കും ബൈക്ക് യാത്രികരുടെ പരാതിയിൽ നരഹത്യാശ്രമത്തിനും കേസെടുത്തതായി പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഓണാഘോഷത്തിൽ പങ്കെടുത്ത ശേഷം ഭക്ഷണം കഴിക്കാനായി പുത്തൻപാലത്തേക്ക് വരികയായിരുന്ന കരിക്കുഴി മീന്നിലം നിഷാദ് മൻസിലിൽ മുഹമ്മദ് നിഷാദും സുഹൃത്ത് ഷബിനും ദമ്പതികളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യുകയായിരുന്നു. നിഷാദിന്റെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു. ഷബിന്റെ തലയ്ക്ക് പിറകിൽ പരിക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |