
കോഴിക്കോട്: മുസ്ലിംലീഗിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നൂർബിന റഷീദ് സ്ഥാനം രാജിവച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സ്ഥാനാർത്ഥിപ്പട്ടികയിൽ അതൃപ്തിയുണ്ടെങ്കിലും പാർട്ടി വിടില്ലെന്ന് അവർ വ്യക്തമാക്കി. ഹരിത വിവാദത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് സ്ഥാനാർത്ഥിത്വം നൽകിയതിനെതിരെ രൂക്ഷ വിമർശനം നൂർബിന ഉയർത്തി. പാർട്ടിക്ക് വ്യക്തമായ മൂല്യങ്ങളുണ്ടെന്നും പാണക്കാട് കുടുംബത്തെ മോശമായി ചിത്രീകരിക്കുന്ന സാഹചര്യത്തോട് യോജിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. തങ്ങന്മാർ ഏറ്റവും പ്രിയപ്പെട്ടവരാണെന്നും അവർക്കെതിരെ സംസാരിച്ചവർക്ക് സീറ്റ് നൽകരുതെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായും നൂർബിന ചൂണ്ടിക്കാട്ടി. പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെയും വിമർശനമുന്നയിച്ചു.
അച്ചടക്ക നടപടിയുമായി ലീഗ്
മലപ്പുറം: അഡ്വ. നൂർബിന റഷീദിനെതിരെ അച്ചടക്ക നടപടിയുമായി മുസ്ലിം ലീഗ്. നൂർബിനയ്ക്ക് വിശദീകരണ നോട്ടീസയച്ചു. കടുത്ത അച്ചടക്കലംഘനമാണ് നടത്തിയതെന്നും പാർട്ടിയിൽ പറയേണ്ടത് മാദ്ധ്യമങ്ങളോടല്ല പറയേണ്ടതെന്നും മുസ‌്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. പാർട്ടിയുടെ തീരുമാനങ്ങളിലും നിലപാടുകളിലും ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് കടുത്ത അച്ചടക്ക ലംഘനമാണ്. അവർ ഉയർത്തിക്കാട്ടിയ ആരോപണങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. നൂർബിന തെറ്റ് തിരുത്തി തിരിച്ചുവരുമെന്നാണ് കരുതുന്നത്. അല്ലാത്തപക്ഷം, വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി നിലപാട് സ്വീകരിക്കുമെന്നും പി.എം.എ.സലാം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |