
പാലക്കാട്ടെ സതീശന്റെ എം.എൽ.എ എവിടെ ?
നേമത്ത് വലിയ പൂട്ടും താക്കോലുമൊന്നും ആരും കൈയിൽ വെക്കേണ്ട
കേരളത്തിൽ സി.പി.എം - ബി.ജെ.പി ഡീലാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത് വലിയ ചർച്ചയാണല്ലോ ?
സതീശന് പേടിയാണ്. ജയിച്ചാലല്ലേ മുഖ്യമന്ത്രിയാകൂ. അതിന്റെ വേവലാതിയിലാണ് വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയുന്നത്. പിന്നെ സി.പി.എം-ബി.ജെ.പി ഡീലിനെക്കുറിച്ച്, മുങ്ങുന്ന കപ്പലാണ് സി.പി.എം. ആ കപ്പലിലേക്ക് ബി.ജെ.പിയെ കൂട്ടിക്കെട്ടാൻ നോക്കണ്ട. പാലക്കാട്ട് സി.പി.എം ആരെ മത്സരിപ്പിക്കുന്നു എന്നതല്ല പ്രശ്‌നം. ഞങ്ങളുടെ സ്ഥാനാർത്ഥിയെ ജയിപ്പിക്കുകയാണ്. പാലക്കാട്ടെ നിലവിലെ എം.എൽ.എ ഇപ്പോൾ എവിടെയാണ്. സതീശന്റെ നോമിനിയായിരുന്നില്ലേ യുവനേതാവ്. തോൽക്കുമെന്ന് ഉറപ്പായപ്പോൾ നട്ടാൽ മുളയ്ക്കാത്ത നുണയുമായി ഇറങ്ങിയിരിക്കുകയാണ്. അവരുടെ സ്ഥാനാർത്ഥി കോൺഗ്രസിൽ ഏത് കമ്മിറ്റിയിലുള്ള ആളാണ്. പ്രബലനാണോ...!
എൻ.ഡി.എയുടെ കേരളത്തിലെ പ്രതീക്ഷ ?
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ വികസനം കേരളത്തിലെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. 12 വർഷം മുമ്പുള്ള ഇന്ത്യയല്ല ഇന്നത്തേത്. കേരളവും വലിയ മാറ്റം ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, അടിസ്ഥാന സൗകര്യവികസനം... കേരളം മാറണമെന്ന് ജനം ആഗ്രഹിക്കുമ്പോൾ ഇവിടുത്തെ മുന്നണികൾ നടത്തുന്ന പ്രചാരണങ്ങളെല്ലാം അപ്രസക്തമാവും.
രാജീവ് ചന്ദ്രശേഖർ വന്നിട്ട് കേരളത്തിൽ എന്ത് മാറ്റമുണ്ടാക്കി ?
നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും കീഴിൽ നടത്തുന്ന വികസനം രാജ്യമാകെ വ്യാപിപ്പിക്കുന്ന വാഹകരിൽ ഒരാൾ മാത്രമാണ് ഞാൻ. രാജ്യം ലോകത്തിന് മാതൃകയാണെന്ന് കഴിഞ്ഞ 12വർഷം മോദിജി കാണിച്ചുകൊടുത്തു. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ ഇപ്പോഴെന്താണ്. എവിടെയാണ് കോൺഗ്രസുള്ളത്. കേരളത്തിലും ആ മാറ്റമുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ എന്താണ് ബി.ജെ.പിയെന്ന് കണ്ടില്ലേ. കേരളവും മാറും.
എത്ര സീറ്റുകളാണ് കേരളത്തിൽ ലക്ഷ്യമിടുന്നത്?
സീറ്റുകളുടെ എണ്ണം ഇപ്പോൾ പറയുന്നില്ല. പക്ഷേ ഫലം വരുമ്പോൾ എൻ.ഡി.എ കേരളത്തിൽ നിർണായക ശക്തിയാകും. നിങ്ങളാരും പ്രതീക്ഷിക്കാത്ത, കണക്കുകൂട്ടാത്ത സീറ്റുകൾ എൻ.ഡി.എയുടെ ഭാഗമാവും. കേരളത്തിലെ മുന്നണികളെ ജനത്തിന് മടുത്തു. ഇവിടെ പരസ്പരം പഴിചാരുമ്പോൾ തമിഴ്‌നാട്ടിൽ ഇവരെങ്ങനെയാണ് മത്സരിക്കുന്നത്. ഇവർ ഉയർത്തുന്ന രാഷ്ട്രീയം കാപട്യമല്ലേ. കേരളത്തിൽ മാത്രമായി ഒരു രാഷ്ട്രീയമുണ്ടോ. ഭരിക്കാനും, മുടിക്കാനും വേണ്ടിയുള്ള രാഷ്ട്രീയമെന്ന് പറയേണ്ടിവരും. അല്ലാതെ ആദർശമെന്ന് വിളിക്കരുത്.
ബി.ജെ.പിക്ക് ഒറ്റസീറ്റും കിട്ടില്ലെന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത് ?
ആദ്യം ധർമ്മടം കിട്ടുമോയെന്ന് അദ്ദേഹം നോക്കട്ടെ. സത്യം പറഞ്ഞാൽ ഇവർക്ക് കേരളത്തെയും അറിയില്ല, ബി.ജെ.പിയെയും അറിയില്ല.
നേമത്ത് വലിയ മത്സരമാണ്. താങ്കളുടെ വിജയ പ്രതീക്ഷ?
നേമത്ത് മത്സരിക്കുന്നെങ്കിലും കേരളം മുഴുവൻ ഞാനുണ്ട്. നൂറുശതമാനം ആത്മവിശ്വാസമുണ്ട്. നേമത്ത് വലിയപൂട്ടും താക്കോലുമൊന്നും ആരും കൈയിൽ വെക്കേണ്ട. ജനം പൂട്ടിക്കോളും.
പൊതുമരാമത്ത് മന്ത്രിയെ മരുമോനെന്ന് വിളിച്ച് അവഹേളിക്കുന്നത് ശരിയാണോ?
ഞങ്ങൾ വ്യക്തിയെ അധിക്ഷേപിച്ചിട്ടില്ല. നരേന്ദ്ര മോദി വന്ന പരിപാടിയിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണമുണ്ടായി. പിന്നെ മന്ത്രിമാരുടെ ആവശ്യമുണ്ടോ. അതിൽ കലിപൂണ്ട് റിയാസ് പ്രതികരിച്ചപ്പോൾ ചില കടന്ന പ്രതികരണങ്ങളുണ്ടായെന്ന് മാത്രം.
എം.ടി. രമേശിനെപ്പോലെ മുതിർന്ന നേതാക്കളെ അവഗണിച്ചത് ശരിയായോ ?
എം.ടി. രമേശും രാധാകൃഷ്ണനുമടക്കം മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകാതിരുന്നതല്ല. ഞാനടക്കം നേതാക്കൾ മത്സരിക്കുമ്പോൾ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകേണ്ടത് പരിണിത പ്രജ്ഞരായ നേതാക്കളാണ്. അവരിലാണ് 140 സ്ഥാനാർത്ഥികളുടെയും പ്രതീക്ഷ.
ബി.ജെ.പി യോട് മുസ്ലിം സമുദായത്തിന് പേടിയുണ്ടോ...?
വിഷം കലർത്തി ഇവിടുത്തെ ഇരുമുന്നണികളും നടത്തുന്ന പ്രചാരണമാണത്. കേരളത്തിലെ മുസ്ലിം ജനവിഭാഗങ്ങൾക്ക് ബി.ജെ.പിയുമായി വിദ്വേഷമോ പേടിയോ ഇല്ല. മറിച്ച് സ്‌നേഹമാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. ജമാ അത്തെ ഇസ്ലാമിയെപ്പോലെ രാജ്യദ്രോഹികളായവരെ എല്ലാകാലത്തും ഞങ്ങൾ എതിർക്കും. രാജ്യത്തിന് ദോഷം ചെയ്യുന്നവർക്കൊന്നും ജാതിയും മതവുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |