
തിരുവനന്തപുരം: കാലാവധി അവസാനിക്കും മുൻപ് 5 സുപ്രധാന നിയമനങ്ങൾക്കുള്ള സർക്കാരിന്റെ ശുപാർശകൾ അംഗീകരിക്കാതെ ഗവർണർ. മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ തദ്ദേശ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി നിയമിക്കാനുള്ള ശുപാർശയും ഇതിൽപ്പെടും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടിയുള്ള ലോകയുക്ത ഹർജിയിൽ സർക്കാരിന് അനുകൂലമായി ഉത്തരവിറക്കിയെന്ന
പരാതിയുള്ളതിനാലാണിത്.
പി.എസ്.സി അംഗങ്ങളായി സർക്കാർ ശുപാർശ ചെയ്തിരുന്ന കോൺഗ്രസ് -എസ് പ്രതിനിധി ഐ. ശിഹാബ്ദീൻ,സിപിഐ പ്രതിനിധി അജയകുമാർ എന്നിവരുടെ നിയമനവും ഗവർണർ അംഗീകരിച്ചില്ല. ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കിയെന്ന പരാതിയെത്തുടർന്നാണിത്. സംസ്ഥാന വിവരാവകാശ കമ്മിഷണറായി അഡ്വ.ഹരിലാലിനെ നിയമിക്കാനുള്ള ശുപാർശയും അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് സമിതിയിൽ നിന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ചട്ടവിരുദ്ധമാണെന്ന പരാതി ഗവർണർക്ക് ലഭിച്ചിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിലവിലെ നിയമ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.ജി സനൽ കുമാറിനെ നിയമിക്കാനുള്ള ശുപാർശയും അംഗീകരിച്ചിട്ടില്ല. 2016ൽ ഉമ്മൻചാണ്ടി സർക്കാർ സ്ഥാനമൊഴിയുന്നതിന് തൊട്ടു മുമ്പ് സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായി അഞ്ചു പേരെ നിയമിക്കാനുള്ള ശുപാർശ അന്നത്തെ ഗവർണർ ജസ്റ്റിസ് പി. സദാശിവം അംഗീകരിച്ചിരുന്നില്ല. പിന്നീട്
അധികാരത്തിലെത്തിയ പിണറായി സർക്കാരാണ് ഈ നിയമനങ്ങൾ നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |