
തിരുവനന്തപുരം: വിഴിഞ്ഞത്തിന്റെ കഥ ഇപ്പോഴേ അവിശ്വസനീയം, മികച്ച അദ്ധ്യായങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്ന് അദാനി പോർട്സ് സി.ഇ.ഒ അശ്വനി ഗുപ്ത. 'എക്സിം' പ്രവർത്തനങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ 'വിഴിഞ്ഞം വിഷൻ' അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കഴിവുകളെയും ഇന്ത്യയുടെ സംരംഭകത്വത്തെയും കോടിക്കണക്കിന് ആളുകളുടെ ആഗ്രഹങ്ങളെയും ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന കവാടമാണ് വിഴിഞ്ഞം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലോകോത്തര ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം എന്നിവയിലൂടെ കേരളത്തെ ലോകവുമായി ബന്ധിപ്പിക്കുന്ന സംയോജിത മൾട്ടിമോഡൽ ഇൻഫ്രാസ്ട്രക്ചർ നെറ്റ്‌വർക്ക് കെട്ടിപ്പടുക്കും. ആദ്യവർഷം വിഴിഞ്ഞം 2.3 ദശലക്ഷത്തിലധികം കണ്ടെയ്നർ കൈകാര്യം ചെയ്തു. ഇന്ത്യയിലെ ഓരോ 3 ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്നറുകളിൽ ഒരെണ്ണം ഇപ്പോൾ വിഴിഞ്ഞം വഴിയാണ് കടന്നുപോകുന്നത്. 4 ഫുട്ബാൾ മൈതാനങ്ങൾക്ക് തുല്യമായ, 400മീറ്റർ നീളമുള്ള കണ്ടെയ്നർ വെസലുകൾ കൈകാര്യം ചെയ്ത് റെക്കാർഡിട്ടു. തുറമുഖ ശേഷി 1.6 ദശലക്ഷം കണ്ടെയ്നറിൽ നിന്ന് 5.7 ദശലക്ഷമാക്കാൻ രണ്ടാംഘട്ട വികസനത്തിന് 16,000 കോടിയുടെ അധികനിക്ഷേപം അദാനി ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു
മികച്ച അദ്ധ്യായങ്ങൾ ഇങ്ങനെയെന്ന് സി.ഇ.ഒ
സമുദ്രവിഭവങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുഅണ്ടി, കയർ ഉത്ന്നങ്ങൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ എന്നിവയ്ക്ക് വിഴിഞ്ഞം വഴി വേഗമേറിയതും നേരിട്ടുള്ളതുമായ പാത
ഇറക്കുമതിക്ക് ചെലവ് കുറഞ്ഞ സപ്ലൈ ചെയിൻ
പൂർണ്ണമായ റോഡ്‌റെയിൽ കണക്ടിവിറ്റി ലഭ്യമാകുന്നതോടെ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ വ്യവസായങ്ങൾക്ക് ആഗോള വിപണിയിലേക്ക് സുഗമമായ പ്രവേശനം
ബങ്കറിംഗ് സൗകര്യം, ലിക്വിഡ് ജെട്ടി, വെയർഹൗസിംഗ്, ലോജിസ്റ്റിക്സ് പാർക്കുകൾ, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ, സംയോജിത ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം എന്നിവ മാരിടൈം കവാടം സൃഷ്ടിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |