
തൃശൂർ: സാഹിത്യ അക്കാഡമി അദ്ധ്യക്ഷനും ഇടതുസഹയാത്രികനുമായ കവി കെ.സച്ചിദാനന്ദന്റെ പുസ്തകം കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് പുറത്തിറക്കുന്നു. 'ഇന്ത്യയെ വിവർത്തനം ചെയ്യുമ്പോൾ' എന്ന പുസ്തകമാണ് പ്രകാശനത്തിനൊരുങ്ങുന്നത്. സച്ചിദാനന്ദന്റെ ഇംഗ്ലീഷ് ലേഖനസമാഹാരങ്ങളിൽ തിരഞ്ഞെടുത്തവയുടെ മലയാളം പരിഭാഷയാണിത്.
ഇന്ത്യയിലെ ബഹുസ്വരത,സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്നതാണ് ലേഖനം. സച്ചിദാനന്ദന്റെ അനുവാദം വാങ്ങിയെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പഴകുളം മധു പറഞ്ഞു. കേരളത്തിൽ തുടർഭരണം വേണ്ടെന്നും നല്ലത് മുന്നണികൾ മാറിയുള്ള ഭരണമാണെന്നും അടുത്തിടെ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു.
29ന് വൈകിട്ട് 4.30ന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ.എസ്.കെ. വസന്തനാണ് പ്രകാശനം നിർവഹിക്കുന്നത്. ടി.എൻ.പ്രതാപൻ,തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്,മേയർ ഡോ.നിജി ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുക്കും. കെ.എം.അജീർ കുട്ടിയുടേതാണ് പരിഭാഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |