
കണ്ണൂർ: പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് അഴീക്കോട് വെസ്റ്റ് യു.പി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പുന്നക്കപ്പാറ ഉജ്‌റ മസ്ജിദിന് സമീപത്തെ പാറപ്പുറത്ത് കുഞ്ഞിക്കിഴക്കിൽ ഹൗസിലെ പി.കെ. അമാൻ (9) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേരിൽ ഗുരുതരമായി പരിക്കേറ്റ സൽമാനുൽ ഫാരിസി(12)നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രകിയയ്ക്ക് വിധേയനാക്കി. നിസാരപരിക്കേറ്റ അമാന്റെ സഹോദരൻ അൻഫാൽ (12), ബദാവി (7) എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.
തിങ്കളാഴ്ച പകൽ 11.50ഓടെ പുന്നക്കപ്പാറ നിക്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന് മുൻവശത്തെ ഗ്രൗണ്ടിലാണ് നാടിനെ നടുക്കിയ സംഭവം. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന്റെ ഭാഗമായി സമീപത്തെ കോൺഗ്രസ് ഓഫീസിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇതിൽ ബാക്കി വന്ന പടക്കങ്ങൾ കുറ്റിയിൽ നിറച്ച ശേഷം തീ കൊളുത്തുകയായിരുന്നു.
വലിയ പൊട്ടിത്തെറി ശബ്ദംകേട്ട് ഓടിയെത്തിയ റിട്ട. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മുസ്തഫയാണ് ഗ്രൗണ്ടിലെ വെള്ളക്കെട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ അമാനെ കണ്ടത്. അതുവഴി വന്ന മത്സ്യത്തൊഴിലാളി പി.വി. പ്രശാന്ത് അമാനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വളപട്ടണം എസ്.എച്ച്.ഒ അഭിഷേക്, ഷിറ, ഇൻസ്‌പെക്ടർ പി. ജിതേഷ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. കണ്ണൂരിൽ നിന്ന് ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. മത്സ്യത്തൊഴിലാളി ഉബൈദിന്റെയും കെ.കെ. റംസീനയുടെയും മകനാണ് അമൻ. മറ്റൊരു സഹോദരൻ: അഫാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |