
കൊച്ചി: സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവർ പിടിയിലായ പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരി പാർട്ടിക്ക് ഹൈബ്രിഡ് കഞ്ചാവും കൊക്കെയ്‌നും എത്തിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ൻ, 0.36 ഗ്രാം മെത്താംഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവയാണ് ഹോട്ടലിലെ മിന്നൽ പരിശോധനയിൽ പൊലീസ് കണ്ടെടുത്തത്. പിടിയിലായവരിൽ പ്രധാനി തിരുവനന്തപുരം സ്വദേശി ഷാജി ഫെർണാണ്ടോയാണ് (ഷോൺ). ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ മറവിൽ ലഹരി മാഫിയയ്‌ക്ക് കൊച്ചിയിൽ സഹായം നൽകുന്നത് ഇയാളാണ്.
വെള്ളിയാഴ്ച കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ 'നെഫർടിറ്റി" കപ്പലിൽ ഷോൺ ലഹരിപ്പാർട്ടി ഒരുക്കിയിരുന്നു. ഇതിൽ പങ്കെടുത്തവരാണ് അറസ്റ്റിലായ ഏഴ് പേർ. കപ്പലിലെ പാർട്ടിക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലിൽ 'ആഫ്റ്റർ പാർട്ടി"ക്കായി റൂമെടുത്ത് ലഹരി നുണയവേയാണ് മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. കലൂർ സ്വദേശി ഓസ്റ്റിൻ ജോസ്, അഭിഭാഷകൻ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനിസ്റ്റ് ആലപ്പുഴ നൂറനാട് സ്വദേശി അക്ബർ ഷാ, ദന്തഡോക്ടർ ബെൻസി റാവുത്തർ, കൊല്ലം സ്വദേശിയും ഫിസിയോതെറാപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥി അമൽ റൗഫ് എന്നിവരാണ് പിടിയിലായത്.
ജിനോ മുരളിയാണ് ലഹരിപ്പാർട്ടികളുടെ ടിക്കറ്റുകൾ കൈകാര്യം ചെയ്തിരുന്നത്. കപ്പലിലെ പാർട്ടിയിൽ ആരെല്ലാം പങ്കെടുത്തെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഷാജി ഫെർണാണ്ടോയുടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം കഴിഞ്ഞ മാസങ്ങളിൽ നടത്തിയ എല്ലാ പരിപാടികളും നിരീക്ഷണത്തിലാണ്.
അന്വേഷണത്തിന് കസ്റ്റംസും
പഞ്ചനക്ഷത്ര ഹോട്ടലിലെ പാർട്ടിക്ക് ലഹരി എത്തിയത് വിദേശത്തുനിന്നാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസും അന്വേഷണം നടത്തും. കൊച്ചിയിലെ ആഡംബര ക്രൂസുകളിൽ നടക്കുന്ന പാർട്ടികളെക്കുറിച്ചും അന്വേഷണമുണ്ടാകും. ഷാജി ഫെർണാണ്ടോ കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണ്. 2025 ഡിസംബറിൽ ഇയാളുടെ നേതൃത്വത്തിൽ പുറങ്കടലിൽ ക്രൂസ് പാർട്ടി നടക്കുന്നെന്ന വിവരത്തെ തുടർന്ന് കസ്റ്റംസ് പിന്തുടർന്നെത്തിയിരുന്നു. വിവരം ചോർന്നതോടെ മയക്കുമരുന്നെല്ലാം കടലിലെറിഞ്ഞ് ഇവർ പരിശോധനയിൽനിന്ന് രക്ഷപ്പെട്ടു. തുടർന്നും ഷാജി കസ്റ്റംസിന്റെയും പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കൊച്ചിയിൽ കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എട്ടു പേർ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |