
തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളുടെ ഫീസ് കൂട്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഫീ റഗുലേറ്ററി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണിത്. മെരിറ്റ് സീറ്റുകളിൽ 55,000 ആയിരുന്ന ട്യൂഷൻ ഫീസ് 70,355 രൂപയാക്കി. സർക്കാരുമായി പങ്കുവയ്ക്കുന്ന 50ശതമാനം മെരിറ്റ് സീറ്റിലും ഇത് ബാധകമാണ്. മെരിറ്റിലെ 25ശതമാനം സീറ്റുകൾ താഴ്‌ന്ന വരുമാനക്കാർക്കുള്ളതാണ്. ശേഷിക്കുന്ന 25ശതമാനം സീറ്റുകളിൽ 35,176 രൂപ സ്പെഷ്യൽ ഫീസും നൽകണം. കഴിഞ്ഞ വർഷം 5000രൂപ വർദ്ധിപ്പിച്ചിരുന്നു. മാനേജ്മെന്റ് സീറ്റുകളിൽ 1,39,902 രൂപ ട്യൂഷൻ ഫീസും 35,176രൂപ സ്പെഷ്യൽ ഫീസും നൽകണം. എൻ.ആർ.ഐ സീറ്റുകളിൽ 2,11,065 രൂപ ട്യൂഷൻ ഫീസും 35,176രൂപ സ്പെഷ്യൽ ഫീസുമാണ്. മൂല്യവർദ്ധിത കോഴ്സുകൾക്കും അധിക സൗകര്യങ്ങൾക്കുമായി 10,000 രൂപയും ഈടാക്കാം. സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ 91 കോളേജുകളിലാണ് ഈ ഫീസ് നിരക്ക്. 50ശതമാനം സീറ്റുകൾ എൻട്രൻസ് കമ്മിഷണർക്ക് പ്രവേശനത്തിനായി വിട്ടുനൽകി മാനേജ്മെന്റ് അസോസിയേഷൻ സർക്കാരുമായി കരാർ ഒപ്പിട്ടു. അസോസിയേഷനുവേണ്ടി പ്രസിഡന്റ് ബിജുരമേശും സർക്കാരിനായി ജോയിന്റ് സെക്രട്ടറി എസ്.സുനിൽകുമാറുമാണ് കരാർ ഒപ്പിട്ടത്. ഫീസ് കൂട്ടിയില്ലെങ്കിൽ കരാർ ഒപ്പിടില്ലെന്ന് മാനേജ്മെന്റുകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. കരാറില്ലാതെ സ്വാശ്രയ കോളേജുകളിലേക്ക് എൻട്രൻസ് കമ്മിഷണർക്ക് അലോട്ട്മെന്റ് നടത്താനാവുമായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |