
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തമുണ്ടാകുമ്പോൾ സ്ഥലത്ത് 34 പേരുണ്ടായിരുന്നെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ പറഞ്ഞു. കൂടുതൽ പേർ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. 14 പേരാണ് സംഭവത്തിൽ മരിച്ചത്. ഇതിൽ എട്ട് പേരെ തിരിച്ചറിഞ്ഞു. അഞ്ചുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. ശസ്ത്രക്രിയയ്‌ക്കിടെ ഇന്നലെ ഒരാൾ മരിച്ചു. സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
അതേസമയം ഇന്നലെ പുലർച്ചെ പുനഃരാരംഭിച്ച തെരച്ചിലിൽ അപകട സ്ഥലത്തിന് 200 മീറ്റർ അകലെ നിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. കൊച്ചി സിറ്റിയിലെയും ഇടുക്കി ജില്ലാ പൊലീസിലെയും മർഫി, മായ, എയ്ഞ്ചൽ എന്നീ കെഡാവറുകളും എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ സാനിയ എന്നീ നായ്‌ക്കളും ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ ചാക്കുകളിലാക്കി മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.
മൂന്ന് പേർ കാണാമറയത്ത്
മൂന്ന് പേരെ കണ്ടെത്താനായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. കാഞ്ഞിരക്കോട് താമസിക്കുന്ന തെക്കുംകര സ്വദേശി ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50), കോട്ടപ്പുറം അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (28), മനക്കൊടി കോലാട്ടുപുരയ്ക്കൽ വിജയന്റെ മകൻ വിഷ്ണു (35) എന്നിവരെയാണ് കാണാതായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാവിലെ ഫയർ ഫോഴ്‌സ് നടത്തിയ തെരച്ചിലിനിടെ പൊട്ടാതെ കിടന്ന വെടിക്കോപ്പുകൾ കണ്ടെത്തി. തുടർന്ന് അവ പുറത്ത് കൊണ്ട് വന്ന് നിർവീര്യമാക്കി.
സുരക്ഷാ സംവിധാനം ശക്തമാക്കണം
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ടിന് അനുമതി നൽകരുതെന്ന് വ്യക്തമാക്കിയിരുന്നതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആധുനിക കാലഘട്ടത്തിന് അനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം. ഇതുപോലുള്ള അപകടം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണം.
പുറ്റിങ്ങൽ അപകടത്തെ തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും തൃശൂർ പൂരത്തിനും പാവറട്ടി പള്ളി പെരുന്നാളിനും ഇളവ് നൽകി. അപകടം നടന്ന സ്ഥലത്ത് ഒരു ഫയർ എൻജിൻ പോലും ഇല്ലായിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാരം വർദ്ധിപ്പിക്കണം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ സംരക്ഷിക്കാൻ നടപടിയുണ്ടാകണം. ഡി.എൻ.എ ടെസ്റ്റും വേഗത്തിലാക്കണം. പുറ്റിങ്ങൽ കമ്മിഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |