
തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുന്നതിന് തദ്ദേശവകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മതിയെന്ന് നിർദ്ദേശം. തദ്ദേശഭരണ വകുപ്പിലെ എൻജിനിയറും ആരോഗ്യ വിഭാഗവും പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ച കളക്ടർമാരുടെയും വിദ്യാഭ്യാസ ഡയറക്ടറുടെ യോഗമാണ് ഇളവ് നൽകാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി. അഞ്ചു വകുപ്പുകളുടെ സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഒഴിവാക്കി.
എന്നാൽ സ്‌കൂൾ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത്തവണ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, വനംവന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്ര് സ്‌കൂളുകൾക്ക് വേണമെന്നായിരുന്നു നേരത്തെ നൽകിയ നിർദ്ദേശം. എന്നാലിതു ബുദ്ധിമുട്ടാണെന്നും സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ ഇറക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് നിർദ്ദേശിച്ചത്. എന്നാൽ സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവുമുണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. അടുത്ത രണ്ടാഴ്ച സ്‌കൂളുകളുടെ തയ്യാറെടുപ്പ് കളക്ടർമാർ നിരീക്ഷിക്കണം.
അപകട മരങ്ങൾ വേണ്ട
സ്‌കൂളുകളിലെ പരിശോധനയിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന പരിഷ്‌കരിച്ച പട്ടികയും പുറത്തിറക്കി. തദ്ദേശഭരണ സ്ഥാപനങ്ങളിലെ എൻജിനിയർമാർ സ്‌കൂൾ കെട്ടിടങ്ങൾ പരിശോധിക്കും. അപകട മരങ്ങൾ, സുരക്ഷിതമല്ലാത്ത നിർമ്മാണങ്ങൾ, വയറിംഗ് തുടങ്ങി 12 ഇനങ്ങളാണ് എൻജിനിയർ പരിശോധിക്കുന്നത്. ആരോഗ്യ, ശുചിത്വ കാര്യങ്ങളാണ് ആരോഗ്യ വിഭാഗം പരിശോധിക്കുക. പ്രാഥമിക വൈദ്യസഹായ കിറ്റുകൾ, കുടിവെള്ളം, ടോയ്‌ലറ്റുകൾ, അടുക്കള, എലിയെ തുരത്താനുള്ള സംവിധാനങ്ങൾ എന്നിവയാണ് ആരോഗ്യ വിഭാഗം പരിശോധിക്കുന്നത്. തുടർന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എൻജിനിയർക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാമെന്നും പുതിയ സർക്കുലറിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |