
മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യമറിയിച്ചുകൊണ്ടുള്ള ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ച് അനുകൂലികൾ. മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് ഇന്നലെ രാത്രിയാണ് ഫ്ലെക്‌സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. പാറപ്പുറം കൂട്ടായ്‌മയുടെ പേരിലാണ് ഫ്ലെക്‌സ് വച്ചിരിക്കുന്നത്. 'നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ' എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല നേതാക്കളുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്. ഇവരെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിലും അല്ലാതെയും പോസ്റ്ററുകൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ്‌കാസ്റ്റുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. കേരള യാത്ര എന്ന പേരിലാണ് പോഡ്‌കാസ്റ്റ് തുടങ്ങിയത്. കേരള വികസനത്തിനുള്ള ചർച്ച തുടങ്ങാം എന്ന് ചെന്നിത്തല പറയുന്നു. അനാവശ്യ ചർച്ചകൾ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന കോൺഗ്രസ് നേതാക്കളുടെ പ്രതിച്ഛായ കൂട്ടാൻ അവരെ പുകഴ്‌ത്തിക്കൊണ്ടുള്ള പലതരത്തിലുള്ള വീഡിയോകളും പോസ്റ്ററുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
കെഎസ്‌യു കാലം മുതലുള്ള രമേശ് ചെന്നിത്തലയുടെ ജീവിതമാണ് വീഡിയോയിൽ അവതരിപ്പിച്ചിരുന്നത്. എഐ ഉപയോഗിച്ച് നിർമിച്ച വീഡിയോയിൽ അദ്ദേഹം ആഭ്യന്തമന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ മാത്രമല്ല, ഒസിയുടെ ദൗത്യം പൂർത്തിയാക്കാൻ ആർസി, കേരളത്തെ ആർസി നയിക്കട്ടെ തുടങ്ങിയ പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.
എന്നാൽ, മത്സരിച്ചില്ലെങ്കിലും മുഖ്യമന്ത്രി കസേരയ്‌ക്കുള്ള ചർച്ചകളിൽ കെ സി വേണുഗോപാലിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. സൈബറിടങ്ങളിൽ ഓരോ നേതാക്കളെയും പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകൾ ദിനംപ്രതി പ്രത്യക്ഷമാകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |