
തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ഞായറാഴ്‌ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് ചെയർമാൻ എ വി ഗോപിനാഥ്. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ മന്ത്രിമാർ ഇന്നലെ ദർശനം നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
'മുഖ്യമന്ത്രിയും മന്ത്രിമാരും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല. രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ല. ഒട്ടേറെപ്പേർക്ക് തൊഴാനാതാകെ പോയെന്ന് അറിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. മുഖ്യമന്ത്രി നെയ്‌വിളക്കുമായി എത്തിയതാണെങ്കിൽ ആചാരപരമായി ദർശനം നടത്താം. അങ്ങനെയാണോ അദ്ദേഹം എത്തിയതെന്ന് അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്‌ചയുണ്ടായോ എന്നും അന്വേഷിക്കും. ഒട്ടേറെ ഓൺലൈൻ ചാനലുകൾ മുഖ്യമന്ത്രിയുടെ റീൽസ് ചിത്രീകരിച്ചതായും വിവരമുണ്ട്' - എ വി ഗോപിനാഥ് പറഞ്ഞു.
മന്ത്രി അനിൽ കുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. വിഐപി ദർശനം കാരണം നിരവധി ഭക്തർക്ക് തൊഴാനായില്ല എന്ന പരാതി ഉയർന്നിരുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ ഉൾപ്പെടെയുള്ളവർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഞായറാഴ്‌ച ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് 12 മണിവരെ വിഐപി ദർശനം അനുവദനീയമല്ല.
ക്ഷേത്രത്തിന് ചുറ്റും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപവും ഫോട്ടോ, വീഡിയോ ചിത്രീകരണവും നിരോധിച്ചിട്ടുണ്ട്. എന്നാൽ, ഹൈബി ഈഡൻ എംപി അടക്കമുള്ള വിഐപികൾ ക്ഷേത്രനടയിൽ വീഡിയോ എടുത്തെന്നും ഗോപാലകൃഷ്‌ണന്റെ പരാതിയിൽ ആരോപിക്കുന്നുണ്ട്. നിയമം സംരക്ഷിക്കേണ്ടവർ തന്നെയാണ് നിയമം ലംഘിച്ചിട്ടുള്ളതെന്നും അതിനാൽ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് ഗോപാലകൃഷ്‌ണൻ ആവശ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |