
കാസർകോട്: വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർകോട് എള്ളേരി തട്ടിലിലെ ശരത്-അജിത ദമ്പതികളുടെ മകൾ റിതു ചന്ദ്രയാണ് മരിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. വീടിന് സമീപം മറ്റ് കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു റിതു. ഇതിനിടെ കുട്ടിയുടെ കളിപ്പാട്ടം അടുത്തുണ്ടായിരുന്ന മരപ്പലകകൾക്കിടയിലേക്ക് വീണു. കളിപ്പാട്ടം തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ പലകകൾക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു.
പാമ്പ് കടിയേറ്റയുടനെ കുട്ടിയെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ ആന്റിവെനം ലഭ്യമായിരുന്നില്ല. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. പരിയാരത്തേക്കുള്ള യാത്രയ്ക്കിടെ പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് കുട്ടിക്ക് ആന്റിവെനം നൽകിയെങ്കിലും മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.
ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മൂന്ന് ദിവസത്തോളം വെന്റിലേറ്ററിൽ ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |