
കൊച്ചി: നിയമപരമായ മറ്റു വഴികൾ തേടിയ കാര്യം മറച്ചുവച്ച് ഹർജി നൽകിയവർക്ക് 50,000 രൂപ ഹൈക്കോടതി പിഴ ചുമത്തി. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് (റെറ) എതിരെ നൽകിയ കോടതി അലക്ഷ്യ ഹർജി തള്ളിയാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ഉത്തരവ്.
ഗുരുവായൂരിലെ കേരള ഗ്രാമം പ്രോപ്പർട്ടീസും പാർട്‌ണർമാരുമാണ് ഹർജിക്കാർ. പരാതികളിൽ കാലപരിധി സംബന്ധിച്ച തർക്കം റെറ പരിഗണിക്കുന്നില്ലെന്നായിരുന്നു ആരോപണം. റെറ അഡ്ജുഡിക്കേറ്റിംഗ് ഓഫീസർ കെ.എസ്. ശരത് ചന്ദ്രനായിരുന്നു എതിർകക്ഷി. റെറയുടെ ഉത്തരവിനെതിരെ ഹർജിക്കാർ നേരത്തേ തന്നെ അപ്പീൽ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും ഈ വിവരം ഹൈക്കോടതിയിലെ ഹർജിയിൽ നിന്ന് മറച്ചുവച്ചു.
ഈ നടപടി ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ കോടതി, പത്ത് ദിവസത്തിനകം പിഴത്തുക കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്‌ക്കാൻ നിർദ്ദേശിച്ചു. റെറയ്‌ക്ക് വേണ്ടി അഡ്വ. പ്രിയ ഷാനവാസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |