
കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള 409 ക്ഷേത്രങ്ങളിലും ടോയ്‌ലെറ്റുകളടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ പ്രത്യേക സ്കീം തയ്യാറാക്കണമെന്ന് ഹൈക്കോടതി. എല്ലാ ക്ഷേത്രങ്ങളിലേയും അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കണം. സ്ത്രീകൾ,പുരുഷന്മാർ,ഭിന്നലിംഗക്കാർ,ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക ടോയ്‌ലെറ്റുകൾ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കണമെന്നും കോടതി ബോർഡിനോട് നിർദ്ദേശിച്ചു.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ദേവീക്ഷേത്രത്തിലെ അപര്യാപ്തകൾ സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ,ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. പല ഉത്തരവുകളുണ്ടായിട്ടും ക്ഷേത്രങ്ങളിലെ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് അവഗണിക്കുന്നതിൽ കോടതി വിയോജിപ്പ് രേഖപ്പെടുത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ പ്രധാന ക്ഷേത്രങ്ങൾക്കും ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ അപര്യാപ്തകളും ഭരണസമിതിയുടെ വീഴ്ചകളും ചൂണ്ടിക്കാട്ടി ശ്രീ കുരുംബമ്മ ഭക്തജനസമിതി കൺവീനറാണ് ഹൈക്കോടതിക്ക് പരാതി നൽകിയത്. പ്രസാദഊട്ടിലെ അഴിമതി,കുടിവെള്ളക്ഷാമം,ജീവനക്കാരുടെ മോശംപെരുമാറ്റം മൂലം ഭക്തർക്ക് തൃപ്തികരമായ ദർശനം ലഭിക്കാത്ത സാഹചര്യം എന്നിവയും സമിതി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വിവാഹിതയ്ക്കും കന്യാസ്ത്രീക്കും കുടുംബസ്വത്ത്
നഷ്ടമാകുന്ന വ്യവസ്ഥ അസാധു: ഹൈക്കോടതി
കൊച്ചി: വിവാഹം കഴിച്ചാലോ കന്യാസ്ത്രീ ആയാലോ പിതാവ് നൽകിയ സ്വത്ത് മകൾക്ക് നഷ്ടമാകുമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. പിതാവ് എഴുതിച്ച ധനനിശ്ചയാധാരത്തിലെ ഈ നിബന്ധനപ്രകാരം സഹോദരിയുടെ വിഹിതം സ്വന്തം പേരിലാക്കിയ വൈക്കം സ്വദേശി വർക്കി വർഗീസിന്റെ അപ്പീൽ തള്ളുകയും പോക്കുവരവ് അസാധുവാക്കുകയും ചെയ്ത ഉത്തരവിലാണ് ജസ്റ്റിസ് എസ്. ഈശ്വരൻ ഇക്കാര്യം വ്യക്തമാക്കിയത്.
1965ലെ ധനനിശ്ചയാധാരപ്രകാരം അപ്പീൽ ഹർജിക്കാരന്റെ സഹോദരി കത്രീനയ്ക്ക് പിതാവ് 10 സെന്റ് സ്ഥലം നൽകിയിരുന്നു. എന്നാൽ മകൾ വിവാഹിതയാവുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ ഇത്രയും ഭൂമി മകന് തിരിച്ചെടുക്കാമെന്നും വ്യവസ്ഥവച്ചു. 1971ൽ വിവാഹിതയായ കത്രീന ജർമ്മനിക്ക് പോയി. പിതാവ് 1983ൽ മരിക്കുകയും ചെയ്തു. ആധാരത്തിലെ വ്യവസ്ഥവച്ച് വർക്കി ഈ സ്ഥലം തന്റെ പേരിൽ പോക്കുവരവ് ചെയ്തെടുത്തു. ഇതിനെതിരായ കത്രീനയുടെ ഹർജി മുൻസിഫ് കോടതി നിരസിച്ചെങ്കിലും കോട്ടയം അഡി. ജില്ലാ കോടതി അനുകൂല നിലപാടെടുത്തു. ഇതിനെതിരെയാണ് സഹോദരൻ ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹം കഴിക്കുന്നതിനോ കന്യാസ്ത്രീയാകുന്നതിനോ തടസമായി നിൽക്കുന്ന കരാറുകൾ ഇന്ത്യൻ കരാർ നിയമത്തിലെ 26-ാംവകുപ്പ് പ്രകാരം അസാധുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം നിബന്ധനകൾ പൊതുതാത്പര്യത്തിന് വിരുദ്ധമാണ്. സ്വത്ത്കൈമാറ്റ നിയമപ്രകാരം ഒരാൾക്ക് പൂർണമായി നൽകിയ സ്വത്തിന്മേൽ പിന്നീട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. അനുവദിക്കപ്പെട്ട 10 സെന്റിൽ കത്രീനയ്ക്ക് പൂർണഅവകാശമുണ്ടെന്നും ഹൈക്കോടതി വിധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |