
കൊച്ചി: ഗവ. പ്ലീഡർമാരുടെയും പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും നിയമനത്തിനുള്ള പുതിയ മാർഗ നിർദ്ദേശങ്ങളടങ്ങുന്ന കരട് സർക്കുലർ നിയമ വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ജില്ലാ കളക്ടർമാർക്ക് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം നൽകുന്നതാണ് മാർഗ നിർദ്ദേശങ്ങൾ.
ജില്ലാ ഗവ. പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ, അഡിഷണൽ ഗവ. പ്ലീഡർ, അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിലേക്ക് പാനൽ തയാറാക്കുമ്പോൾ ഒഴിവുകളെക്കുറിച്ച് ജില്ലാ കളക്ടർ കൃത്യമായ പ്രചാരണം നൽകണം. കളക്ടറേറ്റ്, ജില്ലാ കോടതി, ബന്ധപ്പെട്ട ബാർ അസോസിയേഷൻ എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ വിജ്ഞാപനം പ്രദർശിപ്പിക്കണം. പത്രപ്പരസ്യവും നൽകണം.
അർഹരായവരുടെ പട്ടിക തയ്യാറാക്കിയ ശേഷം കളക്ടർ, ജില്ലാ ജഡ്ജി, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ സംയുക്ത യോഗത്തിലെ ചർച്ചകൾക്കും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾക്കും ശേഷമായിരിക്കണം സർക്കാർ അഭിഭാഷകരുടെ അന്തിമ പാനൽ തയ്യാറാക്കേണ്ടത്.സർക്കാർ അഭിഭാഷക നിയമനത്തിൽ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി അഡ്വ.പി.എസ്. സുധീർ അടക്കം നൽകിയ ഹർജിയിലാണ് സർക്കാർ കരട് നിർദ്ദേശങ്ങൾ ഹാജരാക്കിയത്. അടുത്ത ദിവസം കോടതി പരിഗണിക്കും. പ്ലീഡർ, പ്രോസിക്യൂട്ടർ നിയമനങ്ങൾക്കായി സർക്കാർ ആഭ്യന്തര മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കണമെന്ന് കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് 2025 ഡിസംബറിൽ നിയമ വകുപ്പ് പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയാണ് പുതിയ സർക്കുലർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |