
കൊച്ചി: മഞ്ഞപ്പൂക്കൾ മൂടിയ വീടുകളും മതിലുകളും നിറയുകയാണ് ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും. സാമൂഹ്യമാദ്ധ്യമങ്ങളിൽ മഞ്ഞവസന്തമായതോടെ അലങ്കാര വള്ളിച്ചെടിയായ ക്യാറ്റ്സ് ക്ലോവിന്റെയും തലവര തെളിഞ്ഞു. അധിനിവേശ സസ്യമെന്ന ചീത്തപ്പേരുണ്ടെങ്കിലും നഴ്‌സറികളിൽ തൈകൾ കിട്ടാക്കനിയായി.
തെക്കേ അമേരിക്കയിലെയും കരീബിയൻ മേഖലയിലെയും ഉഷ്ണമേഖലാ വനങ്ങളാണ് ക്യാറ്റ്സ് ക്ലോവിന്റെ ജന്മദേശം. അലങ്കാരച്ചെടിയായി ഇന്ത്യയിൽ വേരുറപ്പിച്ചിട്ട് 15 വർഷമായി. പക്ഷേ കഴിഞ്ഞവർഷം മുതലാണ് വില്പനയിൽ മുന്നിലെത്തിയത്. ഇൻസ്റ്റഗ്രാമിലടക്കം തരംഗമായതോടെ നഴ്സറികളിൽ വലിയ ചെടിക്ക് 300 രൂപയും ചെറുതിന് 50 രൂപയും വിലയായി.
ചാണകം, എല്ലുപൊടി തുടങ്ങിയ ജൈവവളമാണ് ഉത്തമം. പതിയെ വേരുപിടിച്ച് പിന്നെ വേഗത്തിൽ വളരും. വർഷത്തിൽ മൂന്ന് തവണ പൂവിടും. നല്ല വെയിൽ ലഭിക്കണം. ഉപ്പുരസമുള്ള മണ്ണിലൊഴികെ എവിടെയും വളരും.
വേര് പൂച്ചയുടെ നഖംപോലെ
ഡോളിചന്ദ്ര അങ്കുയിസ്‌കാറ്റി എന്ന ശാസ്ത്രനാമമുള്ള വള്ളിച്ചെടി പൂച്ചയുടെ നഖംപോലുള്ള വേരുകൾ ഊന്നിയാണ് വളരുന്നത്. ഇതിനാലാണ് ക്യാറ്റ്സ് ക്ലോ എന്ന പേരുവീണത്. സൂര്യപ്രകാശം കടത്തിവിടാത്തവിധം പന്തലിക്കുന്നതിനാൽ ചെറു സസ്യങ്ങൾ മുതൽ വലിയ മരങ്ങൾക്കുവരെ ഇവ ഭീഷണിയാണ്. കൃത്യമായ പരിചരണമുണ്ടെങ്കിൽ കുഴപ്പമുണ്ടാക്കില്ല. പല രാജ്യങ്ങളും ക്യാറ്റ്സ് ക്ലോ വില്പന നിരോധിച്ചിട്ടുണ്ട്.
'ആവശ്യക്കാർ ഏറിയതോടെ വലിയ ചെടികൾ ഇപ്പോൾ പൂനെയിൽ നിന്നെല്ലാം വരുത്തിക്കേണ്ട സ്ഥിതിയാണ്".
- സുനിൽ ജോൺ,
ചെടി നഴ്‌സറി ഉടമ, കൊച്ചി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |