
കൊച്ചി: ഫെഫ്ക ആർട്ട് ഡയറക്ടേഴ്സ് യൂണിയനിൽ നിന്ന് ഒന്നേകാൽ കോടി രൂപ മുൻ ജീവനക്കാരി മരിയ ഫ്രാൻസിസ്ക (59) കൈക്കലാക്കിയത് സ്വന്തം അക്കൗണ്ടിന്റെ യു.പി.ഐ സ്കാനർ നൽകി. 2018 മുതൽ 2025 വരെ വാർഷിക വരിസംഖ്യ, ലെവി തുടങ്ങി പല ഇനങ്ങളിലായി അംഗങ്ങൾ നൽകിയ പണമാണ് തട്ടിയത്. സംഘടന നടത്തിയ ഓഡിറ്റിംഗിൽ തട്ടിപ്പ് പുറത്താവുകയായിരുന്നു.
മരിയയ്‌ക്കു പുറമെ മകൻ ഡോൺ ജോസ് (31), ഭാര്യ അനഘ (25), മരിയയുടെ മറ്റൊരു മകനായ ബെൻ ജോസ് (26), യൂണിയൻ ഓഫീസിലെ ജീവനക്കാരി കലൂർ ആര്യപ്പാടം സ്വദേശി ലിജി ലെസീന്ത (40) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തട്ടിപ്പ് ചൂണ്ടിക്കാട്ടി ഫെഫ്ക ആർട്ട് ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സജി ജോസഫ് പൊലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിച്ചിരുന്നില്ല. തുടർന്ന് കോടതിയെ സമീപിച്ചപ്പോൾ കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ലീവിൽ പ്രവേശിച്ച മരിയ തിരികെ ജോലിക്ക് കയറിയില്ല. ഫെഫ്ക ഭാരവാഹികൾ നേരിൽക്കണ്ടപ്പോൾ കുറച്ച് പണം തിരിച്ചടയ്‌ക്കാമെന്ന് ഇവർ അറിയിച്ചതായാണ് വിവരം.
''1.25 കോടിയുടെ തിരിമറിയാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തട്ടിപ്പിന്റെ വ്യാപ്തി കൂടിയേക്കാം,""
സജി ജോസഫ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |