
ന്യൂഡൽഹി: രാജ്യത്ത് 2011ൽ നടത്തിയ സെൻസസ് അടിസ്ഥാനമാക്കി ലോക്‌സഭ, നിയമസഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാനും മൊത്തം സീറ്റിന്റെ മൂന്നിലൊന്ന്
വനിതകൾക്ക് സംവരണം ചെയ്യാനും നീക്കം. കഴിവതും വേഗം നടപ്പാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
ഭരണഘടനാ ഭേദഗതി നടപ്പായാൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ 20ൽ നിന്ന് 30ആയും നിയമസഭാ സീറ്റുകൾ 140ൽ നിന്ന് 210ആയും വർദ്ധിക്കും. ലോക്‌സഭാ സീറ്റുകൾ 816 ആയി ഉയരും. 273 സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. കേവല ഭൂരിപക്ഷത്തിന് 409 സീറ്റ് വേണം.
ലോക്‌സഭയിലും നിയമസഭകളിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് വനിതാ സംവരണം ഉറപ്പാക്കുന്ന 2023ലെ നാരി ശക്തി വന്ദൻ നിയമം പാർലമെന്റ് പാസാക്കിയെങ്കിലും
2029ലെ പൊതുതിരഞ്ഞെടുപ്പിൽ നടപ്പാക്കാനാണ് വ്യവസ്ഥ ചെയ്തിരുന്നത്. അതിന് അടിസ്ഥാനമാക്കേണ്ടത് 2026ലെ സെൻസസ് ആണെന്നും വ്യക്തമാക്കിയിരുന്നു.
അങ്ങനെ നടപ്പാക്കിയാൽ, ജനസംഖ്യയിൽ ആനുപാതിക വളർച്ച കുറവായ കേരളത്തിൽ മൊത്തം സീറ്റുകളുടെ എണ്ണം കുറയുമെന്ന വിമർശനം ഉയർന്നിരുന്നു.
പുതിയ ഭേദഗതി വേണം
2023ലെ നിയമ പ്രകാരം വനിതാ സംവരണം നടപ്പാക്കേണ്ടത് 2026ലെ സെൻസസ് പ്രകാരം നടക്കുന്ന മണ്ഡല പുനർനിർണയത്തിന് ശേഷമെന്ന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ 334 എ-1 ഭേദഗതി ചെയ്യും. നിലവിലെ നിയമം 2023 സെപ്‌തംബറിൽ 128-ാം ഭരണഘടനാ ഭേദഗതിയിലൂടെ.
ചർച്ചകൾ സജീവം
വനിതാ സംവരണ ബിൽ ഭേദഗതിക്ക് പാർലമെന്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം അനിവാര്യമായതിനാൽ കേന്ദ്ര സർക്കാർ പ്രതിപക്ഷത്തിന്റെ സഹകരണം തേടിയിട്ടുണ്ട്. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുമായും ശരത് പവാർ അടക്കമുള്ള നേതാക്കളുമായി ആഭ്യന്തരമന്ത്രി അമിത് ഷായും സംസാരിച്ചു. പ്രതിപക്ഷ സഹകരണത്തോടെ നടപ്പ് സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |