തൃശൂർ: അതിരൂപത വികാരി ജനറലും,ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സ്ഥാപക ഡയറക്ടറുമായിരുന്ന ഡോ.ഫാ.ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു. ആലപ്പാട്ട് ആന്റണിയുടെയും റോസിയുടെയും മകനാണ്. ബ്ലഡ് ഡോണേഴ്‌സ് ഫോറം സ്ഥാപകനെന്ന നിലയിൽ എസ്.എസ്.എൽ.സി ബുക്കിൽ രക്തഗ്രൂപ്പ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും പിന്നീടത് പ്രാവർത്തികമാകുകയുമായിരുന്നു.
തൃശൂർ സേക്രഡ് ഹാർട്ട്, മോഡൽ ബോയ്‌സ് ഹൈസ്‌കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. തുടർന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം കരസ്ഥമാക്കി 1995ലാണ് വൈദികനായി. പാവറട്ടി, ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം, കൊളങ്ങാട്ടുകര, നെഹ്‌റുനഗർ എന്നിവിടങ്ങളിൽ ഇടവക വികാരിയായി.
മാനസികാരോഗ്യ ആശുപത്രിക്കായി ഹൈക്കോടതി നിയമിച്ച മോണിറ്ററിംഗ് സമിതിയിലും, തൃശൂർ ജില്ലാ ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ്, കൊരട്ടി ഗവ. ലെപ്രസി ഇൻസ്റ്റിറ്റിയൂട്ട് എന്നിവയുടെ ഉപദേശക സമിതിയിലും അംഗമായി. ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, നഴ്‌സിംഗ് കോളേജ്, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് സയൻസസ് എന്നിവയുടെ സ്ഥാപക ഡയറക്ടർ, തൃശൂർ അതിരൂപതാ വികാരി ജനറൽ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് പ്രസിഡന്റ്, സാന്ത്വനം ചെയർമാൻ, സത്സംഗ് രക്ഷാധികാരി തുടങ്ങി നിലകളിൽ പ്രവർത്തിച്ചു. പൂവിതൾ പൊഴിയുമ്പോൾ എന്ന രക്തദാന ഡോക്യുമെന്ററിയുടെയും ടി.ജി.രവി നായകനായി അഭിനയിച്ച 'ഓർമ്മകൾക്കപ്പുറം' എന്ന ഹ്രസ്വചിത്രത്തിന്റെയും സംവിധായകനായി. ഏങ്ങണ്ടിയൂർ മേരി ഇമ്മാക്കുലേറ്റ് ഹോസ്പിറ്റലിന്റെ ഡയറക്ടറും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാനുമായിരുന്നു. സഹോദരങ്ങൾ: ജോൺസൺ, മേരി.
കൃതികൾ: വിവാഹവേദിയിലേക്ക്, ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു, ദൈവവചനം ധ്യാനിക്കാനും ജീവിക്കാനും, നോമ്പുകാല ചിന്തകൾ, കന്തൻചാവടി, ആറ്റുവഞ്ചി(ഞ്ഞി), രാഘവാ കൃഷ്ണാ, അനഘ, അവൾക്കൊപ്പം, എന്റെ പ്രിയ കഥകൾ, മറുവശം, സാറ്റലൈറ്റ്‌സ്, ഒരു വ്രണിത മാനസൻ, കെനോസിസ് ദ് സ്റ്റോറി ഒഫ് എ ബ്ലീഡിംഗ് ഹാർട്ട് ബ്ലഡ് ഈസ് തിക്കർ ദാൻ വാട്ടർ ദ് അൺഫാത്തോമബിൾ (അത്മകഥ), ദ് അൺറിയൽ ലവ്, രേണു രാജസ്ഥാനി, പൊഴിയുന്ന റോസാദളങ്ങൾ; സുഭാഷിതങ്ങളും ഒരു ദീർഘകഥയും .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |