
മലപ്പുറം: 'ഇവിടെ വെള്ള പുതപ്പിച്ചവരുടെ കൂട്ടത്തിൽ ഞങ്ങൾ നാലുപേരും കൂടി ഉണ്ടാവുമായിരുന്നു"... പറഞ്ഞുതീരുംമുമ്പ് ഹസ്നത്ത് ടീച്ചറുടെ വാക്കുകൾ മുറിഞ്ഞു, ഉള്ളിലൊതുക്കിയ ദുഃഖം കണ്ണീരായി പുറത്തേക്കൊഴുകി.
സ്‌കൂളിൽ നിന്നുള്ള ഒരു വിനോദയാത്രയും അദ്ധ്യാപികമാരും പാങ്ങ് സ്വദേശികളുമായ റസീനയും ഹസ്നത്തും യശോദയും മുടക്കിയിട്ടില്ല. പതിവുപോലെ വിനോദയാത്രയുടെ നിർദ്ദേശം ആദ്യം മുന്നോട്ടുവച്ചത് ആശ ടീച്ചറും പാചകത്തൊഴിലാളി സാജിദയുമായിരുന്നു. ഹജ്ജിനു പോവാനുള്ള തീയതി അടുത്തതിനാൽ ഹസ്നത്തിനു പോകാനായില്ല. ശാരീരിക പ്രശ്നങ്ങളെത്തുടർന്ന് യശോദയും ഒഴിവായി. പോകാൻ തീരുമാനിച്ചിരുന്നെങ്കിലും എന്തോ നിമിത്തം തന്നെ പിന്തിരിപ്പിച്ചെന്ന വിശ്വാസത്തിലാണ് റസീന.
സ്‌കൂളിലെ മുൻ പ്രധാനാദ്ധ്യാപികയായിരുന്ന പെരിന്തൽമണ്ണ സ്വദേശി ഗ്രേസി മോളെയും വിനോദയാത്രയ്ക്ക് വിളിച്ചിരുന്നു. എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും പനി കാരണം പിന്തിരിഞ്ഞു.
'നിങ്ങൾ ഇങ്ങനെ കിടന്നുറങ്ങിക്കോ, ഞങ്ങൾ ടൂറുപോവാൻ തുടങ്ങി" എന്ന സന്ദേശമാണ് റസീനയുടെ വാട്ട്സാപ്പിലേക്ക് വെള്ളിയാഴ്ച പുലർച്ചെ 5.30ന് സാജിദ അയച്ചത്. 'നിങ്ങൾ അടിച്ച് പൊളിക്ക്" എന്നും കൂടെ ഒരു സ്‌മൈലിയും റസീന മറുപടിയായി നൽകി. പിന്നീട് അദ്ധ്യാപകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ വിനോദയാത്രയിലെ രസകരമായ ചിത്രങ്ങൾ എത്തിക്കൊണ്ടേയിരുന്നു. നിറഞ്ഞ ചിരികൾ മാത്രമുള്ള ചിത്രങ്ങൾ... മാദ്ധ്യമങ്ങളിൽ വന്ന വാർത്ത കണ്ടാണ് അപകടവിവരം ഇവർ അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |