
മലപ്പുറം: പാങ്ങ് പാറമ്മൽ ജി.എൽ.പി സ്‌കൂൾ നിശബ്ദമായിരിക്കുന്നു. കളി ചിരികളുടെയും സ്‌നേഹ ശാസനകളുടെയും ഇടമായിരുന്നു അവിടം. ഹെഡ്മിസ്ട്രസ് ഉൾപ്പെടെ എട്ട് അദ്ധ്യാപകരിൽ അഞ്ചുപേരെയും വാൽപ്പാറയിലെ അപകടം കവർന്നെടുത്തു. ഇനി മൂന്ന് അദ്ധ്യാപകർ മാത്രം. എൽ.പി വിഭാഗം അദ്ധ്യാപിക ഹസ്നത്ത്, എൽ.കെ.ജി അദ്ധ്യാപികമാരായ റസീന, യശോദ എന്നിവരാണ് അവശേഷിക്കുന്നത്. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന സ്‌കൂളിലെ ആറ് ജീവനക്കാരാണ് ഒരുദിവസം കൊണ്ട് മൺമറഞ്ഞത്.
ക്ലാസ് മുറികളിൽ മുഴങ്ങിക്കേട്ടിരുന്ന ശബ്ദങ്ങളെല്ലാം മാഞ്ഞുപോയി. സ്‌കൂളിന് തൊട്ടടുത്ത വീടുകളിൽ എന്ത് വിശേഷമുണ്ടായാലും സജീവ സാന്നിദ്ധ്യമായി ഇവിടത്തെ അദ്ധ്യാപകരുണ്ടാവുമായിരുന്നു. വേനലവധി ആണെങ്കിലും ജോലി സംബന്ധമായ കാര്യങ്ങൾക്കായി പലപ്പോഴും അദ്ധ്യാപകർ സ്‌കൂളിലെത്തിയിരുന്നു. തിങ്കളാഴ്ചയും സ്‌കൂളിലെത്താൻ എല്ലാവരും തീരുമാനിച്ചതാണ്. 200ഓളം കുട്ടികളാണ് പഠിക്കുന്നത്. സ്കൂൾ അടയ്ക്കുന്നതിന് തൊട്ടുമുമ്പ് വിദ്യാർത്ഥികൾക്കൊപ്പം ഊട്ടിയിലും തൃശൂരിലും ഉല്ലാസയാത്ര പോയിരുന്നു. എല്ലാവർഷവും അദ്ധ്യാപകർ യാത്ര പോവാറുണ്ട്. അടുത്ത മാസം അഡ്മിഷനുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുന്നതിനാൽ ഈമാസം തന്നെ യാത്ര തീരുമാനിക്കുകയായിരുന്നു.
പ്രിയപ്പെട്ട സഹപ്രവർത്തകരില്ലാത്ത സ്കൂളിലേക്ക് ഇനി എങ്ങനെയാണ് എത്താൻ സാധിക്കുകയെന്ന് പറഞ്ഞ് കരയുകയാണ് അദ്ധ്യാപകരായ ഹസ്നത്തും റസീനയും യശോദയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |