
തൃശൂർ: വാൽപ്പാറയിലെ ആളിയാർ ചുരത്തിൽ ടെമ്പോട്രാവലർ മറിയാനിടയായത് ബ്രേക്കിനുണ്ടായ തകരാർ കൊണ്ടാകാമെന്ന് പ്രാഥമിക നിഗമനം. ബ്രേക്ക് സംവിധാനം ചൂടായതോടെ പ്രവർത്തനം നിലച്ചതാകാമെന്നാണ് തമിഴ്‌നാട് പൊലീസിന്റെ നിഗമനം. 27 വളവുകൾ ഇറങ്ങിയശേഷം ബ്രേക്ക് കിട്ടാതായപ്പോൾ ഡ്രൈവർ ഗിയർ ഡൗൺചെയ്ത് വണ്ടി നിറുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കരിങ്കൽഭിത്തിയിലെ ഇരുമ്പുതൂണുകൾ തകർത്ത് 800 അടി താഴ്ചയിലേയ്ക്ക് വീണു.
പലതവണ കരണം മറിഞ്ഞ് ചിന്നിച്ചിതറിയ വാഹന അവശിഷ്ടങ്ങളാണ് റോഡിൽ വീണത്. പതിമൂന്നാം വളവിൽ നിന്ന് പത്താം വളവിനും ഒൻപതാം വളവിനും ഇടയിലുള്ള ഭാഗത്തേക്ക് വാഹനം വീണതോടെ പലരും തത്ക്ഷണം മരിച്ചു. രണ്ടടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയാണ് ഇവിടെയുള്ളത്.
പരിചയക്കുറവും
തിരക്കും വില്ലൻ
ഡ്രൈവർമാരുടെ പരിചയക്കുറവും വാഹനങ്ങളുടെ തിരക്കും ചുരങ്ങളിൽ അപകടത്തിനു വഴിയൊരുക്കും. സാധാരണ റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേശൈലിയിൽ ചുരങ്ങളിലും ഓടിക്കുന്നതാണ് പ്രധാന കാരണം. വാഹനങ്ങളുടെ എണ്ണം കൂടുമ്പോൾ തുടർച്ചയായി ബ്രേക്ക് ചെയ്യേണ്ടി വരും. വാഹനം താഴേക്ക് ഇറങ്ങുമ്പോൾ ശരിയായ ഗിയറിൽ ഓടിച്ചില്ലെങ്കിൽ അമിതമായി ബ്രേക്ക് ഉപയോഗിച്ച് ബ്രേക്ക് സംവിധാനം തകരാറിലായേക്കാം.
ചെറിയഗിയർ
വേഗം നിയന്ത്രിക്കും
ചെറിയ ഗിയറിൽ ഇറങ്ങുമ്പോൾ എൻജിൻ തന്നെ വാഹനത്തിന്റെ വേഗം നിയന്ത്രിക്കും. ചെറിയ രീതിയിൽ മാത്രം ബ്രേക്ക് ഉപയോഗിച്ചാൽ മതി.
ഏത് ഗിയറിലാണോ കയറ്റം കയറിയത്, അതേ ഗിയറിൽ വേണം ഇറക്കവും ഇറങ്ങാൻ. ഇറക്കങ്ങളിൽ വാഹനം നിയന്ത്രിക്കാൻ ഗിയറുകൾ ഉപയോഗിക്കുന്നതിനു പകരം തുടർച്ചയായി ബ്രേക്ക് ചെയ്യുന്നത് അപകടകരം. ബ്രേക്ക് ഡ്രം അമിതമായി ചൂടാകും. ബ്രേക്ക് ലൈനറുകൾ ഹാർഡ് ആയി കാര്യക്ഷമത നഷ്ടപ്പെടും.
ചുരങ്ങളിൽ ശരിയായ ഗിയറിൽ ഓടിക്കാതെ അമിതമായി ബ്രേക്ക് ഉപയോഗിക്കുന്നത് പലപ്പോഴും അപകടം സൃഷ്ടിച്ചിട്ടുണ്ട്.
- പി.എൻ.ശിവൻ
റിട്ട. ജോയിന്റ് ആർ.ടി.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |