
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ചികിത്സാപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടതായി ആരോപണം. സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വീണ്ടും ശസ്ത്രക്രിയ നടത്തി. തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചുവെന്ന് കുടുംബം ആരോപിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി നസ്രീന (28) പിത്താശയ കല്ലിന്റെ ചികിത്സയ്ക്കായി രണ്ടാഴ്ച മുമ്പാണ് മെഡിക്കൽ കോളേജിലെത്തിയത്. തുടർന്ന് പിത്തസഞ്ചി നീക്കി വയറ്റിൽ ട്യൂബിട്ടു.
എന്നാൽ ട്യൂബിന്റെ വശത്തുകൂടി രക്തവും പിത്തരസവും വരുന്നത് കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെട്ടു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ പറഞ്ഞുവെന്ന് നസ്രീനയുടെ ഭർത്താവ് അലി അക്ബർ പറഞ്ഞു. ഇ.ആർ.സി.പി ഉപകരണം കേടായതിനാൽ തുടർ ചികിത്സ സാദ്ധ്യമല്ലെന്ന് കാട്ടിയാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ പറഞ്ഞത്. അവിടെ വീണ്ടും ശസ്ത്രക്രിയ നടത്തി. രോഗിക്ക് ആരോഗ്യ ഇൻഷ്വറൻസില്ലാത്തതിനാൽ അവിടത്തെ ശസ്ത്രക്രിയ ചെലവായ 50,000 രൂപയോളം മെഡിക്കൽ കോളേജ് ഫണ്ടിൽ നിന്ന് നൽകി.
ചൊവ്വാഴ്ചയാണ് മെഷീൻ തകരാറിലായതെന്നാണ് മെഡിക്കൽ കോളേജ് ഡോക്ടർമാർ പറയുന്നു. എന്നാൽ, അതിനു മുമ്പേ തകരാറുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കുടുംബം പരാതി നൽകി. ആരോഗ്യ മന്ത്രിക്കും പരാതി നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |