
തിരുവനന്തപുരം: നൂറ് സീറ്റെന്ന അവകാശവാദം എക്സിറ്റ് പോളിൽ പ്രകടമല്ലെങ്കിലും എല്ലാ സർവേകളും ഒരേ സ്വരത്തിൽ ഭൂരിപക്ഷം പ്രവചിച്ചത് യു.ഡി.എഫ് ക്യാമ്പിൽ അത്യാവേശമായി. പരമാവധി 90 സീറ്റുകൾ വരെയാണ് പ്രവിച്ചിട്ടുള്ളത്. ഒരു സർവേ പോലും എൽ.ഡി.എഫിന് ഭൂരിപക്ഷം പറയുന്നില്ലെന്നത് യു.ഡി.എഫിന് ഇരട്ടിമധുരമായി. ബി.ജെ.പിക്ക് ഒന്നു മുതൽ മൂന്നുവരെ സീറ്റുകളാണ് മിക്ക സർവേയിലും പറയുന്നത്. ചിലതിൽ ഏഴു സീറ്ര് വരെ കൊടുക്കാനുള്ള ഔദാര്യവും കാട്ടി.
2021 തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ ഭൂരിപക്ഷം നേടിയപ്പോഴും എക്സിറ്റ് പോളിൽ ചില ഏജൻസികൾ യു.ഡി.എഫിന് മുൻതൂക്കം പ്രവചിച്ചിരുന്നു. പക്ഷെ, ഇക്കുറി എല്ലാ സർവേകളും എൽ.ഡി.എഫിന്റെ സാദ്ധ്യത തള്ളിക്കളയുകയാണ്. മൂന്നു ദിവസങ്ങൾക്ക് ശേഷം പ്രവചനങ്ങൾ യാഥാർത്ഥ്യമായാൽ, ടീം യു.ഡി.എഫ് എന്ന അവകാശവാദം വെറുംവാക്കായിരുന്നില്ലെന്ന് യു.ഡി.എഫിന് ഊറ്റം കൊള്ളാം. ആദ്യമായി ജനങ്ങൾ ഭരണത്തുടർച്ച നൽകിയിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്ന് സ്വയം പരിതപിക്കേണ്ട ദയനീയ അവസ്ഥയിലാവും എൽ.ഡി.എഫ്. മുമ്പെങ്ങുമില്ലാത്ത ഐക്യമാണ് ഇക്കുറിയെന്ന് പറഞ്ഞുകൊണ്ടിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കണക്കുകൂട്ടൽ പാളിയില്ലെന്ന് സമ്മതിക്കേണ്ടിവരും. ഇടതുപക്ഷത്തിന് ഒരു താര പ്രചാരകനേ ഉണ്ടായിരുന്നുള്ളു, മുഖ്യമന്ത്രി പിണറായിവിജയൻ. എക്സിറ്റ് പോളിലെ പ്രവചനം യാഥാർത്ഥ്യമായാൽ, അതിന്റെ ക്ഷീണം പ്രധാനമായും മുഖ്യമന്ത്രിക്കാണ്.
തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ഘട്ടം മുതൽ പ്രതിപക്ഷം പ്രചരിപ്പിച്ചുകൊണ്ടിരുന്ന 'തുറുപ്പുചീട്ടാ'യിരുന്നു ഭരണവിരുദ്ധ വികാരം . ക്ഷേമപെൻഷനും വികസന നേട്ടങ്ങളും കൊണ്ട് ഈ പ്രചാരണത്തെ മറികടക്കാമെന്ന എൽ.ഡി.എഫിന്റെ തന്ത്രം പാളിയെന്നു വേണം കരുതാൻ. അവസാന ഘട്ടത്തിൽ വാരിക്കോരി പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഇളവുകളും ഫലം ചെയ്തില്ലെന്നും കരുതേണ്ടിവരും.
പാർട്ടിയോട് സലാം പറഞ്ഞ ജി.സുധാകരനെ പോലുള്ള നേതാക്കൾ കാര്യമായ ചലനമുണ്ടാക്കിയാൽ എൽ.ഡി.എഫിന് അത് ഇരട്ടപ്രഹരവുമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |