
തൃശൂർ/വടക്കാഞ്ചേരി: ശാസ്ത്രീയ പരിശോധന കൂടി നടത്തി മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ കാരണം കൃത്യമായി കണ്ടെത്തി ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ.
ഇന്നലെ തൃശൂരിലെത്തിയ ജസ്റ്റിസ് രാമചന്ദ്രൻ നായർ രാമനിലയത്തിൽ കളക്ടർ ശിഖ സുരേന്ദ്രനോടും സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖിനോടും ചർച്ച നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭവാനി ഉൾപ്പെടെ രണ്ടുപേരെ നേരിൽക്കണ്ടു. 'കൂടുതൽ കാര്യങ്ങൾ അറിയാവുന്ന നടത്തിപ്പുകാരൻ മുണ്ടത്തിക്കോട് സതീശൻ മരിച്ചത് ദൗർഭാഗ്യകരമാണെങ്കിലും ദേവസ്വം മാനേജ്‌മെന്റിന്റെ മേൽനോട്ടം ഉണ്ടായിരുന്നതിനാൽ അവരിൽ നിന്നും കൂടുതൽ കാര്യങ്ങൾ അറിയാനാകുമെന്നും സി.എൻ.രാമചന്ദ്രൻ നായർ പ്രതീക്ഷ പ്രകടിപ്പിച്ചു .
മുൻകരുതൽ ഇല്ലാത്തത് ആഘാതം കൂട്ടി
അടുത്തടുത്ത മൂന്ന് ചെറിയ ഷെഡുകളിൽ 43 പേർ തിങ്ങിനിറഞ്ഞ് ജോലിയെടുത്തതും വെടിക്കോപ്പുകൾ സൂക്ഷിച്ചതുമാണ് അപകടത്തിന്റെ ആഘാതവും മരണസംഖ്യയും വർദ്ധിപ്പിച്ചത്. ഫയർഫൈറ്റിംഗ് സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. മുൻകരുതലുകൾ ഇല്ലാതിരുന്നതും പ്രദേശത്തേക്ക് വാഹനങ്ങൾക്ക് പോലും എത്തിപ്പെടാൻ കഴിയാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും അദ്ദേഹം വിശദീകരിച്ചു. തഹസിൽദാർ എം.സി.അനുപമൻ, വില്ലേജ് ഓഫീസർ സി.ഡി.യാമിനി എന്നിവരും കമ്മിഷനോടൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |