
മൂവാറ്റുപുഴ: അഭിപ്രായം പറയുന്നവരുടെ തല വെട്ടി മാറ്റുന്ന നാടായി കേരളം മാറുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായ പ്രകടനം നടത്തിയ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ചിത്രം ഫ്ലക്സ് ബോർഡിൽ നിന്ന് വെട്ടി മാറ്റി കത്തിച്ചു. ഇത് ജനാധിപത്യമല്ല. മതാധിപത്യമാണ്. ജനം മണ്ടന്മാരല്ല. അഭിപ്രായം തുറന്ന് പറയാൻ തന്റേടം കാണിച്ച മാത്യു കുഴൽനാടൻ മിടുമിടുക്കനാണ്. കഴിവും തന്റേടവുമുളള ഈ യുവാവിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം.എന്ത് പ്രകോപനയുണ്ടായാലും അഭിപ്രായ സ്വാതന്ത്ര്യം താൻ അടിയറ വയ്‌ക്കില്ല. നേര് നേരായി പറയും. ആദർശം പറഞ്ഞതു കൊണ്ട് മാത്രം കാര്യമില്ല. പ്രവൃത്തിയിലുണ്ടാകണം. ഒരു സമുദായവും കേരളത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കേണ്ട.
102 സീറ്റ് ലഭിച്ചിട്ടും യു.ഡി.എഫിന് മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഭരിക്കുന്നതിന് പകരം തെരുവിലും ഡൽഹിയിലും ഗുസ്തി കൂടുകയാണ്. കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റിൽ വിജയിച്ചു. അഞ്ച് വർഷം മുമ്പ് ബംഗാളിലും മൂന്ന് സീറ്റിലായിരുന്നു തുടക്കം. പശ്ചിമ ബംഗാളിലെ അവസ്ഥ കേരളത്തിലുണ്ടാകാതിരിക്കാൻ ശ്രമിക്കുന്നത് എല്ലാവർക്കും നല്ലതായിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്കൂൾ മാനേജരും യൂണിയൻ പ്രസിഡന്റുമായ വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.പദ്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളിക്ക് ഉജ്ജ്വല സ്വീകരണം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |