
ശബരിമല: ഇടവമാസ പൂജകൾക്കായി ശബരിമല നട 14ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കും. ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തർക്ക് ഇതിനുശേഷം പതിനെട്ടാംപടി ചവിട്ടാം. 14ന് പ്രത്യേക പൂജകളില്ല. 15ന് പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യദർശനവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉദയാസ്തമന പൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം ഒന്നിന് നടയടയ്ക്കും. വൈകിട്ട് 4ന് നടതുറക്കും. 6.30ന് ദീപാരാധനയ്ക്കുശേഷം പടിപൂജയും പുഷ്പാഭിഷേകവും അത്താഴപൂജയും . ഇടവമാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നട അടയ്ക്കും. വെർച്വൽ ക്യൂ വഴിയും സ്‌പോട്ട് ബുക്കിംഗിലൂടെയും ഭക്തർക്ക് ദർശനം നടത്താം. സന്നിധാനത്ത് താമസിക്കുന്നവർക്ക് ഓൺലൈൻ വഴിയുള്ള മുറികളുടെ ബുക്കിംഗും ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |