
ന്യൂഡൽഹി: നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ സ്ഥാനം ആവശ്യപ്പെട്ട് എൽ.ഡി.എഫിൽ സമ്മർദ്ദം ശക്തമാക്കാൻ സി.പി.ഐ. പദവി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ ഡൽഹിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി എം.പി സന്തോഷ് കുമാറാണ് പ്രതിപക്ഷ ഉപ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആദ്യ പ്രസ്‌താവന നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിശകലന യോഗത്തിന് ഡൽഹിയിലെത്തിയ ബിനോയ് വിശ്വം ഇക്കാര്യം ആവർത്തിച്ചു.പ്രതിപക്ഷ ഉപനേതാവ് പദവിയില്ലാത്തതിനാൽ സി.പി.ഐ വാദം നിലനിൽക്കില്ലെന്ന വാദമുയർന്നിരുന്നു. ഇതിനും അദ്ദേഹം മറുപടി നൽകി. കേരളത്തിൽ ഈ പദവി കീഴ്‌വഴക്കമായി നൽകുന്നതാണ്. ഭരണഘടനാ പരമായി അങ്ങനെയൊന്നില്ലെന്നറിയാം. പ്രതിപക്ഷ നേതാവും ഉപനേതാവും ഒരു പാർട്ടിയിൽ നിന്നു തന്നെ ആകണമെന്നില്ലല്ലോ. ഭരണഘടനാപരമല്ലാത്തതിനാൽ പ്രതിപക്ഷ ഉപനേതാവെന്ന നിലയിൽ വാഹനമോ, ബംഗ്ളാവോ ആവശ്യപ്പെടുന്നില്ലെന്നും, പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള അവസരമാണ് ചോദിക്കുന്നതെന്നും സന്തോഷ് കുമാർ എംപി കേരളകൗമുദിയോട് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ പാർട്ടി ദേശീയ എക്‌സിക്യൂട്ടീവും നാഷണൽ കൗൺസിലും വിളിച്ചത് നേരത്തെയാണെന്ന് വിമർശനം. മേയ് നാലിനാണ് വോട്ടെണ്ണൽ കഴിഞ്ഞത്. കേരളത്തിലെ ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ടു ചോർച്ച വിലയിരുത്താൻ സമയം വേണം. അതു പൂർത്തിയാക്കുന്നതിന് മുൻപേ കേന്ദ്ര കമ്മിറ്റികളുടെ യോഗം വിളിച്ചത് ശരിയായില്ലെന്നും വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടുവരണമെന്നും ബിനോയ് വിശ്വം പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആശാ സമരവുമായി ബന്ധപ്പെട്ട് സി.പി.ഐയ്‌ക്ക് ഭിന്നതയുണ്ടായിരുന്നു. സി.പി.എമ്മിൽ വ്യക്തി പൂജയുണ്ടായിട്ടുണ്ടെങ്കിൽ പിഴവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താഴെത്തലം വരെ വിലയിരുത്തും
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങൾ വിശദമായി അവലോകനം ചെയ്യുന്നതിന് പ്രാദേശിക തലം വരെ കമ്മിറ്റികൾ ചേരാൻ സി.പി.ഐ തീരുമാനം. മുതിർന്ന നേതാക്കൾ യോഗങ്ങളിൽ പങ്കെടുക്കും. മത്സരിച്ച 25 മണ്ഡലങ്ങളുടെ വിശദ പരിശോധന നടക്കും.
നാദാപുരം, വൈക്കം ,ചടയമംഗലം, അടൂർ, ചാത്തന്നൂർ മണ്ഡലങ്ങളിലെ തോൽവി ഗൗരവമായി പരിശോധിക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം. ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ അപാകതയുണ്ടെന്ന് തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ആക്ഷേപമുണ്ടായിരുന്നു. എന്നാൽ നേതൃത്വം ഇത് ഉൾക്കൊണ്ടില്ല. സ്ഥാനാർത്ഥികളെ മാറ്റേണ്ടതില്ലെന്ന കടുത്ത നിലപാടാണ് നേതൃത്വമെടുത്തത്.
നിയമസഭാ മണ്ഡലം തിരിച്ചുള്ള യോഗങ്ങൾക്ക് ശേഷം ജൂൺ 14 മുതൽ 24 വരെ ജില്ലാ കൗൺസിൽ യോഗങ്ങൾ ചേരും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.പ്രകാശ്ബാബു, പി.സന്തോഷ്കുമാർ എന്നിവർ പങ്കെടുക്കും. ഇതിനുശേഷം സംസ്ഥാന കൗൺസിലും എക്സിക്യുട്ടീവും വിളിച്ചു ചേർക്കും. 25 ൽ 15 സീറ്റുകളെങ്കിലും നേടാൻ കഴിയുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. എന്നാൽ 8 സീറ്റുകളിൽ പാർട്ടി ഒതുങ്ങിയതിന്റെ കാരണങ്ങൾ ഗൗരവത്തോടെ പരിശോധിക്കണമെന്നാണ് കഴിഞ്ഞ സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനം. .
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ടായെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ടെന്ന് സി.പി.ഐ വിലയിരുത്തിയിരുന്നു. എൽ.ഡി.എഫ് യോഗത്തിൽ നിലപാട് അറിയിച്ചെങ്കിലും ഇതു മുഖവിലയ്ക്കെടുക്കാൻ സി.പി.എം നേതൃത്വം തയാറായില്ലെന്നാണ് പരാതി. തിരുത്തലുകൾക്ക് ശ്രമിച്ചിരുന്നെങ്കിൽ ഇത്രയും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. ഇക്കാര്യങ്ങളുൾപ്പെടെ ബ്രാഞ്ച് തലം വരെ ചേരുന്ന കമ്മിറ്റികൾ ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ ശൈലി പരാജയത്തിനടിയാക്കിയ പ്രധാന കാരണങ്ങളിലൊന്നാണ്. നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജനങ്ങളിലേക്ക് ഇത് എത്തിക്കാൻ കഴിഞ്ഞില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |