
തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിൽ സണ്ണി ജോസഫ് അംഗമാവുമെന്നുറപ്പ്. ഇതോടെ കെ.പി.സി.സി അദ്ധ്യക്ഷ മാറ്റവുണ്ടാകും. ഇതു മുന്നിൽക്കണ്ട്, തനിക്കൊപ്പമുള്ള ജോസഫ് വാഴയ്ക്കനെ പ്രസിഡന്റാക്കണമെന്ന ആവശ്യം രമേശ് ചെന്നിത്തല ഉയർത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയാക്കാത്തതിൽ പരിഭവമുള്ള ചെന്നിത്തലയുടെ ഒത്തുതീർപ്പ് ഡിമാന്റുകളിലൊന്നാണ്. ഹൈക്കമാൻഡ് എങ്ങനെ പരിഗണിക്കുമെന്ന് കണ്ടറിയണം.
പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നത് എം.പിമാരായ ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവരുടെ പേരുകളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ പ്രചാരണം തുടങ്ങിയ ശേഷം നാട്ടകം സുരേഷിന് വേണ്ടി സീറ്റു വിട്ടുകൊടുക്കേണ്ടി വന്ന നേതാവാണ് വാഴയ്ക്കൻ.
മന്ത്രിസഭാ രൂപീകരണത്തിൽ സാമുദായിക പരിഗണനയും പ്രധാനമാണ്. ലീഗും കേരള കോൺഗ്രസും ചേർത്ത് ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് കൂടുതൽ പരിഗണന ലഭിക്കും. ആ സ്ഥിതിക്ക് വാഴയ്ക്കനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കാൻ സാദ്ധ്യത കുറവാണ്. മുഖ്യമന്ത്രി എറണാകുളം ജില്ലക്കാരനായതിനാൽ കെ.പി.സി.സി അദ്ധ്യക്ഷ പദവി കൂടി അവിടേക്ക് പോകില്ലെന്നത് ബഹനാന് തടസമാവുന്ന ഘടകവും.
അടൂർ ഏറ്റെടുക്കുമൊ,
കൊടിക്കുന്നിൽ വരുമോ
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാവുന്ന മറ്റൊരു മുതിർന്ന നേതാവ്. അടൂർ വന്നാൽ ഈഴവ പ്രാതിനിദ്ധ്യവും ഉറപ്പാക്കാം. മുമ്പ് അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നതുമാണ്. എന്നാൾ അടൂർ മനസ് തുറന്നിട്ടില്ല. ആരോഗ്യസ്ഥിതി കൂടി നോക്കിയേ സമ്മതം മൂളാനിടയുള്ളൂ.
പ്രാമുഖ്യം കിട്ടിയേക്കാവുന്ന മറ്റൊരാൾ കൊടിക്കുന്നിൽ സുരേഷാണ്. കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ ഒരു ദളിത് മുഖം ഇതേവരെ വന്നിട്ടില്ല. ഇത് കൊടിക്കുന്നിലിന്റെ സാദ്ധ്യത കൂട്ടുന്നു. മുതിർന്ന നേതാക്കളുടെ പിന്തുണ കിട്ടുമെന്നതും അനുകൂല ഘടകമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |