
തിരുവനന്തപുരം: കേരള സർവകലാശാല സ്പെഷ്യൽ സെനറ്റ് യോഗം ഇടത് അംഗങ്ങളുടെ ബഹളവും പ്രതിഷേധവും കാരണം വി.സി ഡോ.മോഹനൻ കുന്നുമ്മൽ പിരിച്ചുവിട്ടു.രണ്ടുമിനിറ്റ് മാത്രമാണ് യോഗം ചേർന്നത്.വിവിധ കോഴ്സുകൾ വിജയിച്ചവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനാണ് ഇന്നലെ സ്പെഷ്യൽ സെനറ്റ് ചേർന്നത്.പ്ലക്കാർഡുകളുമായെത്തിയ സി.പി.എം അംഗങ്ങൾ പ്രതിഷേധിച്ചതോടെ യോഗം ബഹളത്തിൽ മുങ്ങി. അതോടെ വിദ്യാർത്ഥികളുടെ ബിരുദം അംഗീകരിക്കുന്നതായ പ്രമേയം വി.സി അവതരിപ്പിച്ചു.അമ്പതോളം വിദേശ വിദ്യാർത്ഥികളുടെ വിസ കാലാവധി അടുത്ത ദിവസങ്ങളിൽ അവസാനിക്കുന്നതും പരിഗണിച്ചായിരുന്നു സ്പെഷ്യൽ സെനറ്റ് ചേർന്നത്.ഒറ്റ അജൻഡ മാത്രമാണുണ്ടായിരുന്നത്.പ്രമേയം പാസാക്കിയ ഉടൻ വി.സി യോഗം പിരിച്ചുവിട്ടു.വിദേശ വിദ്യാർത്ഥികളുടെ ബിരുദം ഇന്നലെ വൈകിട്ടോടെ നൽകി.സെനറ്റ് ചേംബറിൽ നിന്ന് മുദ്രാവാക്യം വിളിച്ചു പുറത്തിറങ്ങിയ സി.പി.എം അംഗങ്ങൾ സർവകലാശാല ആസ്ഥാനത്ത് പ്രകടനം നടത്തി.സെനറ്റ് യോഗം അലങ്കോലപ്പെടുത്തിയ ഇടത് അംഗങ്ങൾ വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും വിദ്യാർത്ഥികളുടെ ഉപരിപഠനത്തെയും ജോലിയെയും ബാധിക്കുന്ന വിഷയത്തിലാണ് ഇടത് അംഗങ്ങളുടെ നടപടിയെന്നും സിൻഡിക്കേറ്റംഗം പി.എസ് ഗോപകുമാർ പറഞ്ഞു.
സ്റ്റേ കിട്ടിയില്ല, സ്റ്റാൻഡിംഗ് കോൺസിൽ രാജിവച്ചു
സ്റ്റാൻഡിംഗ് കോൺസിലിനെ വി.സി മാറ്റിയത് ഹൈക്കോടതി സ്റ്റേ ചെയ്യാത്തതിനെത്തുടർന്ന് 10വർഷമായി ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസിലായിരുന്ന അഡ്വ.തോമസ് എബ്രഹാം രാജിവച്ചു.വി.സിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സി.പി.എം സിൻഡിക്കേറ്റ് അംഗം മനോജ് ഹർജി ഫയൽ ചെയ്തെങ്കിലും സ്റ്റേ ലഭിച്ചിരുന്നില്ല.പിന്നാലെ കോൺസിൽ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് സർവകലാശാല രജിസ്ട്രാർക്ക് കൈമാറുകയായിരുന്നു. അഡ്വ.ഗിരിജാ ഗോപാലാണ് പുതിയ സ്റ്റാൻഡിംഗ് കോൺസിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |