
തിരുവനന്തപുരം: പനിയും പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ പരിസര ശുചിത്വം ഉറപ്പാക്കാനുള്ള നടപടിയുമായി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി വ്യാപനത്തിന് തടയിടാൻ ഡ്രൈഡേ ആചരണം ഫലപ്രദമാക്കാൻ മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനത്തിനിറങ്ങിയാണ് ബോധവത്‌കരണം നടത്തി. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശാ പ്രവർത്തകരും ഇന്നലെ വീടുകളിൽ സന്ദർശനം നടത്തി.
മഴശക്തിപ്പെടുന്നതോടെ ഡെങ്കിപ്പനി കേസുകളിൽ വർദ്ധനവുണ്ടാകുമെന്ന ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. വെള്ളിയാഴ്ചകളിൽ സംസ്ഥാനത്തെ സ്കൂളുകളിലും ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും ഞായറാഴ്ചകളിൽ വീടുകളിലുമാണ് ഡ്രൈ ഡേ ആഹ്വാനം ചെയ്തിട്ടുള്ളത്.
'ഡ്രൈ ഡേ' വീട്ടിൽ നിന്ന്
ആരംഭിച്ച് ആരോഗ്യമന്ത്രി
ഡെങ്കിപനിയ്ക്കെതിരായ ശുചീകരണ പ്രവർത്തനങ്ങൾക്ക് വീട്ടിൽ നിന്ന് തുടക്കം കുറിച്ച് മന്ത്രി കെ. മുരളീധരൻ. ഇന്നലെ രാവിലെ കവടിയാർ ജവഹർ നഗറിലെ വീട്ടും പരിസരവും ശുചിയാണെന്ന് ഉറപ്പാക്കിയ മന്ത്രി സമീപത്തെ വീടുകളിലെത്തി പരിസര ശുചീരണത്തിന്റെയും ഡ്രൈ ഡേയുടെയും പ്രാധാന്യം വിശദീകരിച്ചു. ബോധവത്ക്കരണ ലഘുലേഖകൾ വിതരണം ചെയ്തു.
ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർമാരായ ഡോ. റീത്ത കെ.പി,ഡോ. ഉണ്ണിക്കൃഷ്ണൻ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ,അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |