
ഭൂരിപക്ഷം മാനദണ്ഡമാക്കാൻ സി.പി.എം
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം ഈ മാസം ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ സി.പി.ഐ ആവശ്യപ്പെടും.യോഗം ഭൂരിപക്ഷ പ്രകാരം തീരുമാനമെടുക്കണമെന്ന നിർദ്ദേശം സി.പി.എം മുന്നോട്ട് വയ്ക്കും.
തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഒരു തവണ മാത്രമാണ് എൽ.ഡി.എഫ് യോഗം ചേർന്നത്. ഓരോ പാർട്ടിയും പരാജയം വിശദമായി പഠിക്കാനും ജൂൺ മാസത്തിൽ വീണ്ടും എൽ.ഡി.എഫ് ചേരാനുമാണ് തീരുമാനിച്ചിരുന്നത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച സി.പി.എം-സി.പി.ഐ തർക്കം നിമിത്തം മുന്നണി യോഗം ചേരാൻ കഴിഞ്ഞില്ല. കഴിഞ്ഞ മാസം എം.എൻ.സ്മാരകത്തിലെത്തി എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. . ഈ മാസം ആദ്യ ആഴ്ച യോഗം വിളിക്കാനായിരുന്നു ആലോചനയെങ്കിലും മഴക്കെടുതി കാരണം നടന്നില്ല.
യോഗത്തിന് മുമ്പ് സി.പി.ഐയെ അനുനയിപ്പിക്കാൻ സി.പി.എം നീക്കം തുടങ്ങി. എന്നാൽ ഉപ നേതാവ് സ്ഥാനത്തിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് സി.പി.ഐ. അടുത്ത മുന്നണി യോഗത്തിൽ സി.പി.എം വഴങ്ങുന്നില്ലെങ്കിൽ, സർക്കാരിനെതിരെ പാർട്ടി തീരുമാനിക്കുന്ന സമരങ്ങളുമായി മുന്നോട്ട് പോകും. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കുന്നത് സി.പി.ഐ സംസ്ഥാന കൗൺസിൽ തീരുമാനിക്കും. മുന്നണിയിലെ മറ്റു പാർട്ടികൾ സി.പി.എമ്മിന് അനുകൂലമായി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മുന്നണി യോഗത്തിന്റെ തീയതി ചൊവ്വാഴ്ച ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |