
പാലക്കാട്: കൽപാത്തി ക്ഷേത്രത്തിന് പ്രണാമം അർപ്പിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. കൽപാത്തിയെ കാശിയോട് ഉപമിച്ച മോദി, വാരണാസിയിൽ നിന്നുള്ള ജനപ്രതിനിധിയായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു.
ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെ മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങിയശേഷം റോഡ് മാർഗമാണ് കോട്ട മൈതാനത്തെ വേദിയിലേക്ക് എത്തിയത്.
കേന്ദ്രത്തിൽ ബി.ജെ.പി വന്ന ശേഷമാണ് പാലക്കാട്ടിനു വികസനമുണ്ടായി തുടങ്ങിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പാലക്കാട് 22 വർഷം ഭരിച്ചത് ഇടത് എം.എൽ.എമാരായിരുന്നു. 5 പതിറ്റാണ്ട് കോൺഗ്രസ് എം.എൽ.എമാരും പ്രതിനിധീകരിച്ചു. എന്നിട്ടും ഈ മണ്ഡലത്തിൽ വികസനം വന്നില്ല.
കഴിഞ്ഞതവണ ഇ. ശ്രീധരനുണ്ടായ പരാജയത്തിൽ ജനങ്ങൾക്കുണ്ടായ വിഷമം പരിഹരിക്കാൻ ഇത്തവണ ശോഭ സുരേന്ദ്രന് വോട്ട് നൽകണമെന്നും അഭ്യർഥിച്ചു.
കേരളത്തിന് പുറത്ത് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചാണ്. കേരളത്തിൽ മാത്രമാണ് ഇവർ പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുന്നത്.
കേരളം അഞ്ച് ലക്ഷം കോടിയിലധികം രൂപ കടയം കയറിയ അവസ്ഥയിലാണ്. 10 വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ യുവാക്കൾക്ക് തൊഴിൽ നൽകുന്ന രീതിയിലുള്ള ഒരു സ്ഥാപനം പോലും ആരംഭിച്ചിട്ടില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളം കൃത്യമായി കൊടുക്കുന്നില്ല.
രാജ്യത്തെ സ്ത്രീകളുടെ സംരക്ഷണത്തിന് ബി.ജെ.പി മാത്രമാണുള്ളതെന്ന് പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിലെ സ്ത്രീകൾ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പുനൽകി.
ബി.ജെ.പി എന്നും മഹിളകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നു. സാമ്പത്തിക മേഖലയിൽ, ആരോഗ്യ മേഖലയിൽ, ഭവനം ഉറപ്പാക്കുന്നതിൽ എല്ലാം ഈ ശ്രദ്ധയുണ്ട്. കേന്ദ്ര സർക്കാരിന്റെ എല്ലാ പദ്ധതികളിലും മുൻഗണന സ്ത്രീകൾക്കാണ് നൽകുന്നത്.
നിയമസഭകളിലും പാർലമെന്റിലും അർഹമായ പങ്കാളിത്തം നൽകാൻ നാരിശക്തി വന്ദൻ അഭിയാൻ നിയമം പാസാക്കി.
കോൺഗ്രസ് നേതാവ്
സ്ത്രീസുരക്ഷയ്ക്ക് ഭീഷണി
പാലക്കാട്ടെ പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പറഞ്ഞു. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരിൽ മറ്റൊരു കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടിവന്ന സാഹചര്യവുമുണ്ടായി. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും മുന്നറിയിപ്പ് നൽകി.
ഷോ ഓശാന
ഞായറിൽ
ക്രൈസ്തവർക്ക് നിർണായക സ്വാധീനമുള്ള തൃശൂർ നഗരത്തിലേക്ക് ഓശാന ഞായറിലാണ് നരേന്ദ്ര മോദിയെത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ ക്രൈസ്തവരുടെ പിന്തുണ പ്രധാന ഘടകമായെന്നായിരുന്നു വിലയിരുത്തൽ. ഇന്നലെ രാവിലെ ഓശാന ഞായറിലെ ചടങ്ങുകളിൽ സുരേഷ് ഗോപി പങ്കെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |