
ന്യൂഡൽഹി: നീറ്ര്, ജെ.ഇ.ഇ പ്രവേശനത്തിന് പ്ലസ്ടു, 12ാം ക്ലാസ് ഫലങ്ങളും പരിഗണിക്കുന്ന രീതിയിൽ 50:50 വെയിറ്റേജ് ഫോർമുല വരാൻ സാദ്ധ്യത തെളിഞ്ഞു. കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി ഇക്കാര്യം നിർദ്ദേശിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷകളിലെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ 12ാം ക്ലാസ് പരീക്ഷയിൽ ലഭിച്ച സ്കോറിന്റെ 50% പരിഗണിക്കണമെന്നാണ് നിർദ്ദേശം. കേരളത്തിലെ പ്രവേശന പരീക്ഷയായ കീമിൽ ഈ മാതൃകയാണ് പിന്തുടരുന്നത്.
നിലവിൽ മെഡിക്കൽ പ്രവേശനത്തിന് നീറ്രിലും എൻജിനിയറിംഗ് പ്രവേശനത്തിന് ജെ.ഇ.ഇയിലും നേടുന്ന സ്കോറിന്റെ മാത്രം അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ജെ.ഇ.ഇ പരീക്ഷയെഴുതാൻ 12ാം ക്ലാസിൽ 75%വും, നീറ്റിന് 50%വും മാർക്ക് നേടിയിരിക്കണം എന്നതാണ് മിനിമം യോഗ്യത. അതിനപ്പുറം, സ്‌കൂൾ പഠനത്തിലെ പ്രയത്നവും പരിഗണിക്കപ്പെടുമെന്നതാണ് പുതിയ നിർദ്ദേശത്തിലെ സവിശേഷത. 12ാം ക്ലാസ് പരീക്ഷയിലെ സ്കോറിൽ നിന്ന് 50%വും പ്രവേശന പരീക്ഷയിലെ സ്കോറിലെ 50%വും ചേർത്ത് ആകെ സ്കോർ കണക്കാക്കും. അതിന്റെ അടിസ്ഥാനത്തിൽ നീറ്റ്, ജെ.ഇ.ഇ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് ശുപാർശ. . ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള 9 അംഗ വിദഗ്ദ്ധസമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പിരിമുറുക്കം കുറയ്ക്കാൻ
വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം,ആത്മഹത്യകൾ,ചോദ്യപേപ്പർ ചോർച്ച തുടങ്ങിയവ മനസിൽ വച്ചാണ് പരിഷ്കരണത്തിന് നിർദ്ദേശം. രാജ്യത്തെ പ്രവേശന പരീക്ഷാ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്നും സമിതി താത്പര്യപ്പെട്ടു. സ്‌കൂളിൽ പഠിപ്പിക്കുന്നവ തന്നെ എൻട്രൻസ് പരീക്ഷയ്‌ക്ക് ചോദ്യങ്ങളായി വരണമെന്നതടക്കം ശുപാർശകളടങ്ങിയ റിപ്പോർട്ട് കേന്ദ്രത്തിന് ഉടൻ കൈമാറിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |