കൊച്ചി: വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലെ തുറന്ന മേൽക്കൂരകൾക്ക് കെട്ടിട നികുതി ബാധകമല്ലെന്ന് ഹൈക്കോടതി. കെട്ടിടങ്ങളെ കാലാവസ്ഥയിൽ നിന്ന് സംരക്ഷിക്കാനുള്ള താത്കാലിക മേൽക്കൂരകളെ പ്ലിന്ത് ഏരിയയുടെ ഭാഗമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. അതേസമയം, മേൽക്കൂരകൾ അടച്ചുകെട്ടിയ നിലയിലാണെങ്കിൽ നികുതി ഈടാക്കാം. ഇവിടം താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിച്ചാൽ നികുതി ഈടാക്കാം.
വാണിജ്യസ്ഥാപനത്തിനു മുകളിലെ തുറന്ന മേൽക്കൂരയ്‌ക്ക് 2,80,800 രൂപ അധിക നികുതി കണക്കാക്കിയതിനെതിരെ ചേർത്തല സ്വദേശികൾ നൽകിയ ഹർജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്. പാരപ്പെറ്റുള്ള ഭാഗം ഭാഗികമായി അടച്ച നിലയിലാണെന്നും മേൽക്കൂര ഇട്ടിടത്ത് ഹർജിക്കാർ സാധനം സൂക്ഷിച്ചിട്ടുണ്ടെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ പാരപ്പെറ്റ് കെട്ടിട സുരക്ഷയുടെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധനങ്ങൾ സൂക്ഷിച്ചതിനെ വിനിയോഗമായി കാണാനാകില്ല.
ട്രസ് ഒഴിവാക്കിയാൽ കെട്ടിടത്തിന് 1328 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. ഇതിന് 6 ലക്ഷം രൂപയ്‌ക്കു മുകളിൽ നികുതി കണക്കാക്കിയിരുന്നു. സർക്കാർ മാനദണ്ഡപ്രകാരം സോളാർ പ്ലാന്റും മഴവെള്ള സംഭരണിയും സ്ഥാപിച്ചതിനാൽ ഇതിൽ 50 ശതമാനം ഇളവ് വേണമെന്നും ഹർജിക്കാർ ആവശ്യമുന്നയച്ചിരുന്നു. എന്നാൽ കെട്ടിടം പണിതീർത്ത സമയത്ത് ഈ സൗകര്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇളവ് അനുവദിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |