
തൃശൂർ: തൃശൂർ പൂരത്തിന് ഇക്കുറി വെടിക്കെട്ടും സാമ്പിൾ വെടിക്കെട്ടും ഉണ്ടാവില്ല. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, തൃശൂർ പൂരം എല്ലാ ആചാരങ്ങളോടെയും നടത്തും. പാറമേക്കാവ് ദേവസ്വവും ഇക്കാര്യം അംഗീകരിച്ചു. ഇതേ നിലപാടാണ് തിരുവമ്പാടിയുടേതും. ഇക്കാര്യം ഇന്നു ചേരുന്ന സർക്കാരിന്റേയും ദേവസ്വങ്ങളുടേയും സംയുക്ത യോഗം ചർച്ച ചെയ്യും. സ്‌ഫോടനം സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തുന്നതിന് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ഇന്നലെ ഓൺലൈനിൽ ചേർന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
മുണ്ടത്തിക്കോട് ദുരന്തപശ്ചാത്തലത്തിൽ
ആചാര പൂരം
കുടമാറ്റവും ഇലഞ്ഞിത്തറമേളവും അടക്കമുള്ള ആചാരങ്ങളോടെ പൂരം നടത്താനാണ് പാറമേക്കാവ് ആഘോഷക്കമ്മിറ്റിയുടെ തീരുമാനം. 2006ൽ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോൾ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. കൊവിഡ് കാലത്തും വെടിക്കെട്ട് നടത്തിയിരുന്നില്ല.
ആചാരപരമായി പൂരം നടത്തണമെന്നാണ് ദേവസ്വം കമ്മിറ്റിയുടെ വികാരമെന്ന് പാറമേക്കാവ് സെക്രട്ടറി ജി.രാജേഷ് പറഞ്ഞു.
ജനവികാരം, ആചാര സംരക്ഷണം എന്നിവ പരിഗണിച്ചാണ് പാറമേക്കാവിന്റെ തീരുമാനം. ദേവസ്വങ്ങൾ തമ്മിൽ ചർച്ചചെയ്ത് പൊതുതാത്പര്യം അനുസരിച്ചുള്ള ഉചിതമായ തീരുമാനമാകും കൈക്കൊള്ളുകയെന്ന് നേരത്തെ പാറമേക്കാവ് വ്യക്തമാക്കിയിരുന്നു. വെടിക്കെട്ട് ഉപേക്ഷിച്ചതായി തിരുവമ്പാടിയും അറിയിച്ചിരുന്നു.
24 വരെ ദുഃഖാചരണമാണ്. പന്തലിൽ വൈദ്യുതാലങ്കാരമുണ്ടാകില്ല. 25ന് ചമയപ്രദർശനമുണ്ടാകും. പാലക്കാട് സൂക്ഷിച്ചിരിക്കുന്ന പാറമേക്കാവിന്റെ വെടിക്കെട്ട് സാമഗ്രികൾ ഘട്ടം ഘട്ടമായി പൊട്ടിച്ച് തീർക്കേണ്ടി വരും. അത് തൃശൂരിലേക്ക് കൊണ്ടുവന്നേക്കില്ല.
തിരിച്ചറിയാൻ ഒരു മൃതദേഹം കൂടി
ദുരന്തത്തിൽ മരിച്ച ഒമ്പതുപേരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. മറ്റൊരു മൃതദേഹം തിരിച്ചറിയാനാകാത്ത വിധത്തിലാണെങ്കിലും പോസ്റ്റുമോർട്ടം പൂർത്തിയാക്കി. നാലുപേരെ അപകടശേഷം കാണാതായിട്ടുണ്ട്. ഔദ്യോഗികമായി ഇതുവരെ 14 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ശരീരാവശിഷ്ടങ്ങൾ കൂടുതൽ പരിശോധന നടത്തിയ ശേഷമേ മറ്റ് പ്രഖ്യാപനങ്ങളുണ്ടാകൂ.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം
സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ അടിയന്തര ധനസഹായം നൽകും. പരിക്കേറ്റവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും നൽകും. കേന്ദ്രസഹായം ഉൾപ്പെടെ മറ്റ് സഹായങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.
ഷോർട്ട് സർക്യൂട്ട് സാദ്ധ്യത
പരിശോധിക്കുന്നു
ദുരന്തത്തിന് ഇടയാക്കിയത് കനത്ത ചൂടല്ലെന്നാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടിന്റെ സാദ്ധ്യത പരിശോധിക്കുകയാണ്
ചൂടല്ല കാരണമെന്നാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും നിഗമനം. അപകടം നടന്ന സ്ഥലത്ത് വൈദ്യുതി പോസ്റ്റുണ്ട്
സുരക്ഷാക്രമീകരണം പാലിച്ചിരുന്നോ എന്നും പരിശോധിക്കും. പാറമേക്കാവിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പാലക്കാട്ടെ സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |