
തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിനുപകരം മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ സ്ഥാനാർത്ഥിയാകും. ഇതോടെ കഴിഞ്ഞ അരനൂറ്റാണ്ടിലേറെയുള്ള കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അദ്ധ്യായത്തിനാണ് വിരാമമാകുന്നത്. ജീവിച്ചിരിക്കുന്ന തലമുതിർന്ന കേരള കോൺഗ്രസ് നേതാവും നിയമസഭയിൽ അമ്പത് വർഷം പൂർത്തിയാക്കിയ അപൂർവം ചില നേതാക്കളിലൊരാളുമാണ് 85കാരനായ ജോസഫ്. 36-ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായതിനുപുറമെ ഐക്യ ജനാധിപത്യ മുന്നണിയുടെ ആദ്യ കൺവീനറുമായിരുന്നു. റവന്യു, വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലസേചനം, രജിസ്‌ട്രേഷൻ വകുപ്പുകൾ പിൽക്കാലത്ത് കൈകാര്യം ചെയ്തു. പോരടിക്കുന്ന രണ്ട് മുന്നണികളിലും മാറിമാറി മന്ത്രിയായ വ്യക്തിയും തൊടുപുഴയുടെ ഔസേപ്പച്ചനാണ്. അഞ്ചു മുഖ്യമന്ത്രിമാർക്കൊപ്പം മന്ത്രിയായി. 1970ൽ തൊടുപുഴയിൽ ഇടത് സ്ഥാനാർത്ഥി യു.കെ.ചാക്കോയെ 1635 വോട്ടുകൾക്ക് തോൽപ്പിച്ചാണ് തിരഞ്ഞെടുപ്പ് പടയോട്ടം തുടങ്ങിയത്. 2001ൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായിരിക്കെ പി.ടി തോമസിനോട് 6,125 വോട്ടുകൾക്ക് തോറ്റത് മാറ്റിനിറുത്തിയാൽ 11ൽ പത്തു തവണയും വിജയിച്ച് തൊടുപുഴയുടെ നായകനായി.
കഴിഞ്ഞ ടേം മുതൽ അപുവിന്റെ പേര് സ്ഥാനാർത്ഥിത്വത്തിലേക്ക് ഉയരുന്നുണ്ടെങ്കിലും ഈ വർഷമാണ് ശക്തമായത്. നിലവിൽ കേരള കോൺഗ്രസ് സംസ്ഥാന കോ- ഓർഡിനേറ്ററായ അപു 15 വർഷത്തോളമായി തൊടുപുഴയിൽ സജീവമാണ്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
ആരോഗ്യപരമായ കാരണങ്ങളാലാണ് മത്സരരംഗത്ത് നിന്ന് മാറി നിൽക്കുന്നത്. മത്സരരംഗത്തില്ലെങ്കിലും ചെയർമാൻ എന്ന നിലയ്ക്ക് പ്രചരണരംഗത്ത് സജീവമായുണ്ടാകും. ജനനന്മയെക്കരുതി തൊടുപുഴയിൽ താൻ പ്രവർത്തിച്ചത് പോലെ തന്നെ ഏറ്റവും ഭംഗിയായി ജനസേവന രംഗത്ത് അപു പ്രവർത്തിക്കും."
-കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്
'തൊടുപുഴയെ തൊടുപുഴയാക്കിയ ഇടുക്കിയെ മിടുക്കിയാക്കിയ അപ്പച്ചന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കയെന്നത് വലിയ വെല്ലുവിളിയാണ്. അത് ഏറ്റെടുത്ത് മുന്നോട്ടുപോകും."
-അപു ജോൺ ജോസഫ് (കേരള കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |