
കൊച്ചി: മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് പെരുമ്പാവൂരിൽ ബെന്നി ബഹനാൽ എംപിയെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. വിഡി സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നും അവർ ബെന്നി ബഹനാനോട് ആവശ്യപ്പെട്ടു. പെരുമ്പാവൂർ മുടിക്കല്ലിൽ ഒരു സ്വകാര്യ പരിപാടിക്കെത്തിയപ്പോഴാണ് എംപിയെ പ്രവർത്തകർ തടഞ്ഞത്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ബെന്നി ബഹനാൻ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് ചോദിച്ച പ്രവർത്തകർ വിഡി സതീശന് എംപിമാർ പൂർണ്ണ പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു. തീരുമാനം സതീശന് എതിരാണെങ്കിൽ സംസ്ഥാനത്ത് കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
അതേസമയം, പെരുമ്പാവൂരിൽ പ്രവർത്തകർ തടഞ്ഞു എന്ന വാർത്ത നിഷേധിച്ച് ബെന്നി ബെഹനാൻ രംഗത്തെത്തി. മൂന്ന് ദിവസം മുൻപ് നടന്ന ഒരു സംഭവത്തെ ഇപ്പോൾ നടന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. തന്നെ ആരും തടഞ്ഞിട്ടില്ലെന്നും ഒരു കല്യാണ വീട്ടിൽ വച്ച് പരിചയമുള്ള കോൺഗ്രസ് പ്രവർത്തകർ കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
'മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസ് പ്രവർത്തകർക്കും സാധാരണക്കാരായ മലയാളികൾക്കും വലിയ ആകാംക്ഷയുണ്ട്. ആ ആകാംക്ഷയുടെ ഭാഗമായി പ്രവർത്തകർ വന്ന് അഭിപ്രായം പറഞ്ഞു. അത് സ്വാഭാവികമാണ്. പ്രവർത്തകർ അഭിപ്രായം ചോദിക്കുമ്പോൾ അവരെ സാന്ത്വനിപ്പിക്കുകയും ഹൈക്കമാൻഡ് തീരുമാനം വരുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെടുകയുമാണ് ഒരു നേതാവ് ചെയ്യേണ്ടത്. ഞാൻ അത് തന്നെയാണ് ചെയ്തതത് '- ബെന്നി ബഹനാൻ വിശദീകരിച്ചു. പ്രവർത്തകരും താനും തമ്മിൽ സൗഹൃദപരമായ സംഭാഷണമാണ് നടന്നതെന്നും അത് ആരോ വീഡിയോയിൽ പകർത്തി ബോധപൂർവ്വം തെറ്റുധാരണയുണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |