
തിരുവനന്തപുരം: വിവാദമായ പി.എസ്.സി പരീക്ഷയിലെ മൂല്യനിർണയത്തിലുണ്ടായ വീഴ്ചകൾ കണ്ടെത്താൻ പി.എസ്.സി വിജിലൻസ് വിഭാഗം (വിജിലൻസ് ആൻഡ് ഇന്റേണൽ സെക്യൂരിറ്റി ഓഫീസർ - വി.എസ്.ഒ ) അന്വേഷണം തുടങ്ങി.
അന്വേഷണ ചുമതലയുള്ള എസ്.പി സിനി എഫ്.ഡെന്നിസ് കഴിഞ്ഞ ദിവസം പി.എസ്.സി ആസ്ഥാനത്തെത്തി ചെയർമാൻ എം.ആർ.ബൈജുവുമായി സംസാരിച്ചു. പ്ലാനിംഗ് ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡിവിഷൻ തസ്തികയിലെ മൂല്യനിർണയവുമായ ബന്ധപ്പെട്ട വിവാദങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്വേഷണത്തിന് ആവശ്യമായ രേഖകൾ അദ്ദേഹം ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടും അവർ ശേഖരിച്ച രേഖകളുമടക്കും കൈമാറി. മൂല്യനിർണ്ണയ പ്രോട്ടോകോളും ഓൺ സ്‌ക്രീൻ മാർക്കിംഗ് സംബന്ധിച്ച സാങ്കേതിക വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടുണ്ട്. സൈബർ വിദഗ്ദ്ധരെ അണിനിരത്തിയുള്ള അന്വേഷണമാകും വരും ദിവസങ്ങളിൽ നടക്കുക.
ഓൺ സ്‌ക്രീൻ മാർക്കിംഗിൽ ഉണ്ടായ പിഴവാണ് എല്ലാ ഉത്തരക്കടലാസുകളുടെയും 10 മുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരം മൂല്യനിർണയം നടത്താൻ കഴിയാതെ പോയതിന് കാരണമെന്നാണ് ചെയർമാൻ വിശദീകരിച്ചത്. എന്നാൽ, പരീക്ഷാകൺട്രോളർ ബിനി ജെ.എബ്രഹാം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 177 ഉത്തരക്കടലാസുകളിൽ 9-ാമത്തെ ചോദ്യവും മൂല്യനിർണയം നടത്തിയിട്ടില്ലെന്ന വിവരം കൂടി ലഭിച്ചതോടെ സോഫ്റ്റ് വെയർ തകരാർ മാത്രമെല്ലന്ന് വിലയിരുത്തലിലാണ് അന്വേഷണം സംഘം. പരീക്ഷാ വിഭാഗത്തിനും മൂല്യനിർണ്ണയം നടത്തിയവർക്കും ഇതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിലേക്ക് കൂടി അന്വേഷണം നീളും.
എസ്.പി സിനി എഫ്.ഡെന്നിസിന് പുറമെ ഒരു ഡിവൈ.എസ്.പി യും എസ്.ഐയും അടക്കമുള്ളതാണ് അന്വേഷണസംഘം. അന്വേഷണം സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ കൈമാറും. പ്ലാനിംഗ് ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡിവിഷൻ പരീക്ഷകൾക്ക് പുറമെ മറ്റുപല പരീക്ഷകളെയും അഭിമുഖങ്ങളെയും സംബന്ധിച്ച് ആരോപണം ഉയരുന്നുണ്ടെങ്കിലും അതൊന്നും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |